ഷിംല : തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിമാചൽ പ്രദേശിൽ വമ്പൻ വാഗ്ദാനങ്ങളുമായി കോൺഗ്രസ്. സംസ്ഥാനത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും. വാർദ്ധക്യ പെൻഷനും ഉറപ്പാക്കുമെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര പറഞ്ഞു. എല്ലാ സ്ത്രീകൾക്കും സാമ്പത്തിക സഹായമായി 1500 രൂപ നൽകുമെന്നും വാഗ്ദാനമുണ്ട്. കാൻഗ്രയിൽ നടന്ന പ്രചാരണ പരിപാടിക്കിടെയാണ് പ്രിയങ്ക വാദ്ര വാഗ്ദാനങ്ങൾ നൽകിയത്.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ നിർമ്മിക്കുമെന്നും സംസ്ഥാനത്തെ ലഹരിമുക്തമാക്കുമെന്നും പ്രിയങ്ക വാദ്ര പറഞ്ഞു. ബിജെപി സർക്കാരിന് കീഴിൽ സംസ്ഥാനം കടക്കെണിയിലാണ്. 63,000 ത്തോളം സർക്കാർ തസ്തികകൾ ഇവിടെ ഒഴിഞ്ഞുകിടക്കുകയാണ്. കോൺഗ്രസ് രണ്ട് സംസ്ഥാനങ്ങൾ മാത്രമേ ഭരിക്കുന്നുള്ളുവെങ്കിലും അവിടെ എല്ലാ വാഗ്ദാനങ്ങളും പാലിക്കുന്നുണ്ടെന്ന് പ്രിയങ്ക പറഞ്ഞു. അതുപോലെ തന്നെ ഹിമാചലിലും എല്ലാ വാഗ്ദാനങ്ങളും പാലിക്കും.
ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ മൂന്ന് വർഷത്തിനുള്ളിൽ 5 ലക്ഷം തൊഴിലവസരങ്ങളാണ് നൽകിയത്. രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ 1.30 ലക്ഷം തൊഴിലവസരങ്ങൾ നൽകി എന്നും പ്രിയങ്ക അവകാശപ്പെട്ടു.
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ഹിമാചൽ പ്രദേശിലെ യുവാക്കൾക്ക് ഒരു ലക്ഷം തൊഴിലവസരങ്ങൾ നൽകാനുള്ള തീരുമാനത്തിനും പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കാനുള്ള തീരുമാനത്തിനും ആദ്യ മന്ത്രിസഭാ യോഗത്തിൽ അന്തിമ രൂപം നൽകുമെന്ന് വാദ്ര പറഞ്ഞു. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയും ഉടൻ ആരംഭിക്കുമെന്നാണ് വാഗ്ദാനം.
അതേസമയം ഹിമാചലിൽ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ ബിജെപിയിലേക്കുള്ള ഒഴുക്ക് അനുദിനം വർദ്ധിക്കുന്നുണ്ട്.
Comments