തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതായി ആക്ഷേപം. സ്ഥിരം നിയമനം വേണമെന്ന് ആവശ്യപ്പെട്ട നാല് ജീവനക്കാരെ പിരിച്ചുവിട്ടെന്നാണ് പരാതി. രേഖാമൂലം പിരിച്ചുവിടൽ അറിയിപ്പ് നൽകാതെയാണ് പിരിച്ചുവിടൽ എന്നാണ് ആക്ഷേപം.
എട്ട് വർഷമായി താത്കാലിക കീഴ്ശാന്തിമാരായി ജോലിചെയ്തിരുന്നവരെയാണ് കഴിഞ്ഞദിവസം പത്മനാഭസ്വാമിക്ഷേത്രത്തിൽ നിന്ന് പിരിച്ചുവിട്ടതായി പറയുന്നത്. താത്കാലിക ജീവനക്കാരായ തങ്ങളെ സ്ഥിരപ്പെടുത്തണമെന്നും അധിക ജോലിക്ക് പ്രത്യേക ശമ്പളം വേണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. വിഷയം ഹൈക്കോടതിയിലെത്തിയതോടെ വിധി ജീവനക്കാർക്ക് അനുകൂലമായി. ആറ് പേരാണ് വിഷയത്തിൽ കോടതിയെ സമീപിച്ചത്. എന്നാൽ നാല് പേരെ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടെന്നാണ് ആക്ഷേപം.
കഴിഞ്ഞദിവസം മുന്നറിയിപ്പില്ലാതെ ജോലിക്കെത്തേണ്ടെന്ന് ക്ഷേത്രത്തിൽ നിന്ന് അറിയിച്ചെന്നും പിരിച്ചുവിട്ടവർ പറയുന്നു. വെങ്കിട്ടരാമൻ കാർത്തിക്, നരസിംഹൻ പത്മനാഭൻ, ആനന്ദ്, അരവിന്ദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. വിഷയത്തിൽ വീണ്ടും കോടതിയിൽ അപ്പീൽ നൽകാനൊരുങ്ങുകയാണ് ഇവർ. നൂറിലധികം പേരാണ് താത്കാലിക ജീവനക്കാരായി പത്മനാഭ സ്വാമിക്ഷേത്രത്തിൽ ജോലിയിലുള്ളത്.
Comments