തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക ഒഴിവുകളിലേക്ക് പാർട്ടി പ്രവർത്തകരെ തിരുകി കയറ്റാൻ ശ്രമിച്ച തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സിആർ പ്രഫുൽ കൃഷ്ണൻ. ആര്യാ രാജേന്ദ്രന് മേയർ സ്ഥാനത്ത് ഇരിക്കാനുള്ള ധാർമ്മികത നഷ്ടമായെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നിന്നും തടിതപ്പാൻ ക്യാപ്സൂളുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് നേതൃത്വം എന്നും അദ്ദേഹം പരിഹസിച്ചു.
ആര്യാരാജേന്ദ്രൻ അയച്ച കത്തിന് കാപ്സ്യൂളുകൾ ഉണ്ടാക്കുന്ന തിരക്കിലാണ് സി പി എം നേതൃത്വം. ഒപ്പ് വ്യാജമെന്ന് പറയണോ?? ലെറ്റർ ഹെഡ് കൃത്രിമമെന്ന് പറയണോ??? എന്തായാലും പെട്ടന്ന് തന്നെ തീരുമാനത്തിലെത്തും എന്ന് കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താൽക്കാലിക ജീവനക്കാരുടെ ലിസ്റ്റ് പോലും സി പി എം തീരുമാനിക്കും. ചെറിയ തസ്തികകൾ അണികൾക്ക് വലിയവ നേതാക്കൾക്കും ഭാര്യമാർക്കും. ജോലി കാത്തിരിക്കുന്ന യഥാർത്ഥ യോഗ്യതയുള്ളവർ എന്നും പുറത്ത്. ഡൽഹിയിൽ പോയി തൊഴിലെവിടെ മുദ്രാവാക്യം വിളിച്ച ഡിവൈഎഫ്ഐ നേതാക്കൾ തിരിച്ചെത്തിയോ ആവോ എന്നും അദ്ദേഹം ചോദിച്ചു.
മേയർ നഗ്നമായ സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു.മേയർ സ്ഥാനത്തിരിക്കാനുളള ധാർമ്മികത നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Comments