തിരുവനന്തപുരം : സഹകരണ ഫെഡറലിസം രാജ്യ പുരോഗതിക്ക് അനിവാര്യമാണെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിച്ചാൽ മാത്രമേ പുരോഗതി സാധ്യമാകൂ. എന്നാൽ ആക്രമണ സ്വഭാവമാണ് ചുറ്റും മുന്നിട്ട് നിൽക്കുന്നത്. ആശയ സംവാദത്തിന്റെ അന്തരീക്ഷം നിലനിർത്താൻ കേരളം പണിപ്പെടുകയാണെന്ന് കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടർ പി.പരമേശ്വരൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ഒരു രൂപ കേന്ദ്രം നൽകിയാൽ പതിനഞ്ച് പൈസ മാത്രമെ ഒരു പൗരന്റെ കൈയ്യിലെത്തുന്നുള്ളൂ എന്ന് മുൻ പ്രധാനമന്ത്രി പറഞ്ഞ പോലെയല്ല ബി.ജെ.പി സർക്കാർ പ്രവർത്തിക്കുന്നത്. മോദി സർക്കാർ ഒരു രൂപ നൽകുമെന്ന് പറഞ്ഞാൽ അത് നൽകിയിരിക്കും. സെസ്സായി പിരിക്കുന്നതുക സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല എന്നത് വാസ്തവവിരുദ്ധമാണ്. റോഡ് മുതൽ സ്കൂളുകൾ വരെ പണിയാനാണ് സെസ്സ് തുക നൽകുന്നത്. വസ്തുതകളുടെ അടിസ്ഥാനത്തിലല്ല രാഷ്ട്രീയത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് കേന്ദ്ര-സംസ്ഥാന ബന്ധത്തെ ചിലർ വിമർശിക്കുന്നത് എന്നും ധനമന്ത്രി പറഞ്ഞു.
സൗജന്യങ്ങൾ നൽകാൻ വായ്പ എടുക്കുന്നത് നല്ല കീഴ്വഴക്കമല്ലെന്നും നിർമല സീതാരാമൻ കുറ്റപ്പെടുത്തി. തെറ്റായ രീതിയിൽ സംസ്ഥാനങ്ങൾ വായ്പ എടുക്കുന്നതിൽ ഇടപെടാൻ കേന്ദ്രത്തിന് അധികാരമുണ്ട്.
രാഷ്ട്രീയ വിജയം നേടാൻ ഉദ്യോഗസ്ഥരെ രാഷ്ടീയവത്ക്കരിക്കരുത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ ഉദ്യോഗസ്ഥരെ വിടാൻ ചില സംസ്ഥാനങ്ങൾ മടിക്കുന്നതിനെയും കേന്ദ്ര ധനമന്ത്രി വിമർശിച്ചു.
കോപ്പറേറ്റീവ് ഫെഡറലിസത്തെ ചർച്ച ചെയ്യേണ്ട കാലമാണ് ഇന്ന് ഭാരതത്തിലുള്ളത്. മോദി സർക്കാർ ആത്മനിർബർഭാരത് ഭാരതത്തിന് പുതുജീവൻ നൽകിയെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Comments