നെയ്‌റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയിൽ കടുത്ത വരൾച്ച. വന്യജീവികളെയും ജന്തുജാലങ്ങളെയുമാണ് വരൾച്ച ഏറെ ബാധിച്ചത്. ലഭ്യമായ കണക്ക് പ്രകാരം ഇതുവരെ 381 സീബ്രകളും 205 ആനകളും 512 കുതിരമാനുകളും ചത്തൊടുങ്ങിയിട്ടുണ്ട്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ വരൾച്ചയ്‌ക്കാണ് കെനിയ സാക്ഷ്യം വഹിക്കുന്നത്.
ആഫ്രിക്കൻ മേഖലയിലെ സ്ഥിരം കാഴ്ചകളായിരുന്ന ആനകളും സീബ്രകളും കുതിരമാനുകളും കാട്ടുപോത്തുകളുമാണ് വരൾച്ചയുടെ കെടുതിക്ക് വൻതോതിൽ ഇരകളായത്. അൻപതിലധികം കാട്ടുപോത്തുകളും വെള്ളം കിട്ടാതെ ഇതുവരെ ചത്തൊടുങ്ങിയതായിട്ടാണ് കണക്കുകൾ. കെനിയയിലെ വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. കെനിയയിലെ വിനോദസഞ്ചാര, വന്യജീവി, പൈതൃക മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് പുറത്തുവിട്ടത്.
എന്നാൽ മാംസഭുക്കുകളായ മൃഗങ്ങളെ നിലവിൽ വരൾച്ച അധികം ബാധിച്ചിട്ടില്ല. പക്ഷെ വരൾച്ചയ്‌ക്ക് ശേഷം ഇരതേടാനുളള മൃഗങ്ങളുടെ അഭാവത്തിൽ ഇവയുടെ നിലനിൽപും അപകടത്തിലാകുമെന്ന് വന്യജീവി നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. മൃഗങ്ങളുടെ അതിജീവനത്തിന് വരൾച്ചാമേഖലകളിൽ വെള്ളം എത്തിക്കുകയോ ജലക്ഷാമം മറികടക്കാൻ സഹായിക്കുന്ന പോഷക പദാർത്ഥങ്ങൾ ഉൾപ്പെടുത്തിയ സാൾട്ട് ലിക്കുകൾ സ്ഥാപിക്കുകയോ ചെയ്യണമെന്ന് വിനോദസഞ്ചാര മന്ത്രാലയം അഭിപ്രായപ്പെട്ടു.
കെനിയയിലെ ആനകളുടെ പ്രധാന ആവാസ മേഖലയായ അംബോസേലി, സാവോ, ലൈക്കിപിയ -സാംബുരു മേഖലകളിലാണ് വരൾച്ച ഏറ്റവും കൂടുതൽ ബാധിച്ചത്. കെനിയയിലെ ആനകളിൽ 65 ശതമാനവും ഈ മേഖലകളിലാണ് അധിവസിക്കുന്നത്.
വിനോദസഞ്ചാര മേഖല കെനിയയിലെ മുഖ്യ വിദേശ വരുമാന സ്രോതസുകളിൽ ഒന്നാണ്. വന്യജീവികൾ വരൾച്ച മൂലം കൂട്ടത്തോടെ ചത്തൊടുങ്ങിയാൽ ഈ വരുമാനത്തെയും ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Comments