മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏകനാഥ് ഷിൻഡെയെ പരിഗണിക്കാൻ ആവശ്യപ്പെട്ടത് താനായിരുന്നുവെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഭൂരിഭാഗം ആളുകളും കരുതിയത് മറ്റൊന്നായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ ഷിൻഡെയുടെ പേര് നിർദേശിച്ചത് താനാണ്. അതായിരുന്നു ശരിയായ തീരുമാനം. അത് ചെയ്തില്ലായിരുന്നുവെങ്കിൽ താൻ അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നയാളായി മറ്റുള്ളവർ നോക്കികാണുമായിരുന്നുവെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഫഡ്‌നാവിസിന്റെ പ്രതികരണം.
”ഒരു കാര്യം എനിക്ക് വ്യക്തമായി പറയാൻ കഴിയും. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കേന്ദ്രം സ്വീകരിച്ചത് എന്നോട് കൂടിയാലോചിച്ചതിന് ശേഷമാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഷിൻഡെയെ നിർദേശിച്ചത് തന്നെ ഞാനാണെന്ന വാസ്തവം ഇപ്പോൾ എനിക്ക് വെളിപ്പെടുത്താം. എന്റെ നിർദേശം ബിജെപിയുടെ കേന്ദ്ര നേതൃത്വം അംഗീകരിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ഷിൻഡെയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തുവെന്നത് ഒരിക്കലും എന്നിൽ ഞെട്ടലുളവാക്കിയിട്ടില്ല.” ഫഡ്‌നാവിസ് പറഞ്ഞു.
മഹാരാഷ്‌ട്രയിൽ പുതിയ സഖ്യസർക്കാർ രൂപീകരിച്ചതു മുതൽ ഫഡ്‌നാവിസിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. മഹാവികാസ് അഘാടി സർക്കാരിനെ താഴെയിറക്കാൻ ഫഡ്‌നാവിസ് നടത്തിയ പോരാട്ടം വെറുതെയായെന്ന് ചിലർ പ്രചരിപ്പിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാൻ ഫഡ്‌നാവിസ് ഒരുക്കമല്ലായിരുന്നുവെന്നും ഒടുവിൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദം മൂലം മുഖ്യമന്ത്രി സ്ഥാനം വിട്ടുനൽകിയെന്നുമാണ് പലരും വിശ്വസിച്ചിരുന്നത്. ഇതിന് മറുപടിയായിട്ടാണ് സർക്കാർ രൂപീകരണവേളയിൽ എന്തുസംഭവിച്ചുവെന്ന കാര്യം ഫഡ്‌നാവിസ് വ്യക്തമാക്കിയത്.
Comments