ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനാവാതെ പാകിസ്താൻ. സർക്കാരിന്റെ ദൈംദിന ചെലവുകൾക്ക് പോലും ഖജനാവിൽ പണം തികയാതെ വന്നതോടെ കടമെടുപ്പിന്റെ വ്യാപ്തി വർദ്ധിപ്പിച്ചിരിക്കുകയാണ് പാക് സർക്കാർ. ചൈനയിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഏകദേശം 13 ബില്യൺ ഡോളറാണ് സഹായധനമായി പാകിസ്താൻ ചോദിച്ച് വാങ്ങിയത്. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കഴിഞ്ഞ ദിവസം ബീജിംഗ് സന്ദർശിച്ചപ്പോഴാണ് 4 ബില്യൺ ഡോളറോളം തുക വായ്പയായി നൽകാമെന്ന് ചൈന സമ്മതിച്ചത്. അധികം വൈകാതെ തന്നെ സൗദി അറേബ്യയെയും പണത്തിനായി സമീപിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഷഹ്ബാസ് ഷെരീഫിന്റെ ബീജിംഗ് സന്ദർശന വേളയിൽ, 4 ബില്യൺ ഡോളർ സോവറിൻ ലോണുകൾ നൽകുമെന്നും 3.3 ബില്യൺ ഡോളർ വാണിജ്യ ബാങ്ക് വായ്പകൾ റീഫിനാൻസ് ചെയ്യുമെന്നും കറൻസി സ്വാപ്പ് ഏകദേശം 1.45 ബില്യൺ ഡോളർ വർധിപ്പിക്കുമെന്നും 30 ബില്യൺ യുവാനിൽ നിന്ന് 40 ബില്യൺ യുവാനാക്കുമെന്നും ചൈനീസ് നേതൃത്വം വാഗ്ദാനം ചെയ്തുവെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞയാഴ്ച ആഭ്യന്തര സാമ്പത്തിക രംഗം ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ നിന്ന് കരകയറാൻ കൃത്യമായ ദിശാബോധം രാജ്യത്തിന് ആവശ്യമാണ്. ഇപ്പോൾ തന്നെ കടുത്ത പ്രതിസന്ധിയിൽ ഉള്ള ജനത്തെ ഉയർന്ന വൈദ്യുതി ബില്ല് അടിച്ചേൽപ്പിച്ച് കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ലെന്നും ലോക ബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ് പ്രസിഡണ്ട് മാർട്ടിൻ റൈസർ ആണ് ആവശ്യപ്പെട്ടത്.
Comments