ഗാന്ധിനഗർ: ഭാവ്‌നഗറിലെ സമൂഹ വിവാഹത്തിൽ പങ്കുചേർന്ന് നവമ്പതികളെ ആശീർവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അനാഥരായ 552 പെൺകുട്ടികളുടെ വിവാഹ ചടങ്ങായ ‘പാപാ നി പാരി’ ലഗ്നോത്സവ് 2022-ലാണ് പ്രധാനമന്ത്രി പങ്കെടുത്തത്.
വീട്ടിലെത്തിയ ശേഷം ബന്ധുക്കളുടെ സമ്മർദത്തിന് വഴങ്ങി പ്രത്യേക വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കരുതെന്നും പകരം ആ പണം മറ്റാവശ്യങ്ങൾക്കായും ഭാവിയിലേക്കായും മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി നവദമ്പതികളോട് അഭ്യർത്ഥിച്ചു. ഗുജറാത്തിൽ സമൂഹ വിവാഹങ്ങളാണ് അധികവും നടക്കുന്നതെന്നും ഇതിനെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുൻപ് ആളുകൾ കടം വരെ വാങ്ങിയായിരുന്നു മക്കളുടെ വിവാഹം നടത്തിയിരുന്നത്. അത്തരം പ്രവൃത്തികൾ കുറഞ്ഞുവരുന്നത് ശുഭ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധൂർത്തടിച്ച് വിവാഹ ചടങ്ങുകൾ സംഘടിപ്പിക്കാതെ അതിനായി ചെലവഴിക്കുന്ന തുക മക്കളുടെ നല്ല ഭാവിയ്‌ക്കായി ഉപയോഗിക്കാൻ പ്രധാനമന്ത്രി നേരത്തെ മുതൽ ഉപദേശം നൽകിയിരുന്നു. ഭക്ഷണം പാഴാക്കുന്നത് തടയണമെന്നും മാലിന്യങ്ങൾ കൃത്യമായി വേർതിരിക്കണമെന്നും ചടങ്ങിനിടയിൽ അദ്ദേഹം സൂചിപ്പിച്ചു. സത്കർമം നടക്കുമ്പോൾ പ്രകൃതിയ്‌ക്ക് ദോഷം വരാത്ത രീതിയിൽ വേണം നടത്താനെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Comments