തിരുവനന്തപുരം: ഗവർണറുടെ നടപടികളെ ഭീഷണികൊണ്ട് നേരിടാൻ ഇറങ്ങിയ സിപിഎമ്മിനും സർക്കാരിനും മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ. എൽഡിഎഫിന്റെ നേതൃത്വത്തിൽ രാജ്ഭവനിലേയ്‌ക്ക് മാർച്ച് നടത്തുന്നതിനെയാണ് ഗവർണർ ശക്തമായി വിമർശിച്ചത്. പാർട്ടി ഏതറ്റം വരെ പോകുമെന്ന് തനിക്കറിയാമെന്നും ധൈര്യമുള്ളവർ രാജ്ഭവിനിലേയ്‌ക്ക് മാർച്ച് നടത്തട്ടെ എന്നുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുറന്നടിച്ചത്.
സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15-ാം തിയതിയിലേയ്‌ക്ക് മാറ്റി വെയ്‌ക്കേണ്ട. ഞാൻ രാജ്ഭവനിൽ ഉള്ളപ്പോൾ തന്നെ നടത്തട്ടെ. ധർണ്ണ നടത്തുന്നിടത്തേക്ക് ഞാനും വരാം. ഒരു പൊതു സംവാദത്തിന് ഞാൻ തയ്യാറാണ്. മുഖ്യമന്ത്രിയും അവിടേയ്‌ക്ക് വരട്ടെ എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും അദ്ദേഹം വ്യക്തമാക്കി. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്‌ട്രപതിയെ സമീപിക്കാമെന്നും ഗവർണർ കൂട്ടിച്ചേർത്തു.
അതേസമയം, ഗവർണർക്ക് നേരെയുണ്ടായ വധ ഗൂഢാലോചനയിൽ കേസ് എടുക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോൺഗ്രസ് അനുകൂല സംഘടനയായ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ. കെ.വി മനോജ് കുമാറാണ് ഹർജി നൽകിയത്. 2019 ഡിസംബർ 29-ന് കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിനിടെ തന്നെ കയ്യേറ്റം ചെയ്യാൻ ഗൂഡാലോചന നടന്നെന്ന ഗവർണറുടെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
Comments