തിരുവനന്തപുരം: മേയർ രാജി വയ്‌ക്കുന്നത് വരെയും ഇപ്പോഴുള്ള ഭരണസമിതി പിരിച്ചു വിടുന്നതുവരെയും സമരത്തിൽ നിന്ന് പിൻമാറില്ല എന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്. മഹിളാ മോർച്ചയുടെ പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കാരായ എല്ലാവരും രാജി വയ്‌ക്കണം. മേയറും ഭരണസമിതി അംഗങ്ങളും സിപിഎമ്മിന്റെ സെക്രട്ടറിയും വരെ അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. മേയർ മാപ്പ് പറഞ്ഞാൽ സമരം അവസാനിപ്പിക്കാം എന്നാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്. നാണം കെട്ട കെപിസിസി പ്രസിഡന്റ് മേയർക്കെതിരെ സമരം ചെയ്ത കെഎസ്‍യു പ്രവർത്തകനോട് മാപ്പ് പറയുകയാണ് വേണ്ടതെന്ന് വി.വി.രാജേഷ് പറഞ്ഞു.
ബിജെപി കൗൺസിലർമാർ സമരം ചെയ്തിട്ട് പതിനഞ്ച് ദിവസത്തിന് ശേഷമാണ് കോൺഗ്രസുകാർ സമരവുമായി വന്നിരിക്കുന്നത്. കമ്യൂണിസ്റ്റ് സർക്കാരും പാർട്ടിക്കാരും അഴിമതി നടത്തി തടിച്ചു കൊഴുത്തിട്ടുണ്ടെങ്കിൽ അതിന് പ്രധാന കാരണം കോൺഗ്രസാണ്. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും രണ്ട് തട്ടിൽ നിന്നു കൊണ്ട് സിപിഎമ്മിന്റെ പുറം ചൊറിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്. യാതൊരു താൽപര്യവും ഇല്ലെങ്കിൽ കോൺഗ്രസ് സമരം പിൻവലിച്ചിട്ട് പോകുന്നതാണ് നല്ലതെന്ന് വി.വി.രാജേഷ് വിമർശിച്ചു.
ജില്ലയിലെ കേസുകൾ എല്ലാം അട്ടിമറിക്കുന്നത് പോലീസാണ്. സിപിഎം ഇട്ടുതരുന്ന എച്ചിൽ ഭക്ഷിച്ചുകൊണ്ട് പോലീസ് സകല കേസുകളും അട്ടിമറിക്കുകയാണ്. പട്ടികജാതി ഫണ്ട് തട്ടിപ്പിൽ കേസ് രജിസ്റ്റർ ചെയ്തിട്ട് ഒന്നര വർഷമായി. ഇപ്പോൾ അത് എവിടെപോയി എന്ന് വി.വി രാജേഷ് ചോദിച്ചു. ഉടനെ ആ കേസ് പുറത്തു വരും. അന്ന് മഹിളാ മോർച്ച പ്രവർത്തകർ അടക്കം മ്യൂസിയം പോലീസ് സ്‌റ്റേഷനിൽ ഉപരോധവുമായി എത്തുമെന്ന് വി.വി രാജേഷ് താക്കീത് നൽകി.
Comments