റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ പ്രിന്റ് ചെയ്ത ഇന്ത്യൻ കറൻസിയാണ് നമ്മുടെ സാമ്പത്തിക ക്രയവിക്രയങ്ങൾക്ക് ഉപയോഗിക്കുന്നത്. അതായത് സാധനങ്ങൾ വാങ്ങാനും മറ്റുമൊക്കെ… പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ വലിയ ഒരു ചുവടുവെയ്പിനെക്കുറിച്ചാണ്, അതാണ് ഡിജിറ്റൽ കറൻസി. എന്നുവെച്ചാൽ അച്ചടി വേണ്ടാത്ത കറൻസി… എങ്ങനെയാണ് ഈ ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. ഇത്് സാധാരണക്കാർക്കും ഉപയോഗപ്പെടുമോ ? ….ചോദ്യങ്ങൾക്ക് ഉത്തരമുണ്ട് നമുക്ക് നോക്കാം…
പരീക്ഷണാടിസ്ഥാനത്തിലാണ് ഡിജിറ്റൽ കറൻസി ഇപ്പോൾ ഇന്ത്യ പുറത്തിറക്കിയത്. സാങ്കേതിക വിദ്യയുടെ പുതിയ രൂപങ്ങൾ ഓരോ ദിവസവും സമസ്ത മേഖലകളും കൈയ്യടക്കുകയാണ്. അതുകൊണ്ടു തന്നെ ഭാവി സാമ്പത്തിക ഇടപാടുകൾക്ക് ഡിജിറ്റൽ കറൻസി പോലുളള മാർഗങ്ങളെ ഇന്ത്യയ്‌ക്ക് ഒഴിച്ചുനിർത്താനാകില്ല.
നിലവിലെ രൂപത്തിൽ നിന്നും കറൻസി നോട്ടുകൾ ഡിജിറ്റലിലേക്ക് പരിവർത്തനം ചെയ്യുമ്പോഴുണ്ടാകുന്ന വെല്ലുവിളികളും ഏറെയാണ്. അതിനൊപ്പം സർക്കാരിന് സാമ്പത്തിക ലാഭം ഉൾപ്പെടെയുളള നേട്ടങ്ങളും ഉണ്ട്. രണ്ട് വശങ്ങളും സൂക്ഷ്മതയോടെ വിലയിരുത്തിയാണ് ആർബിഐയുടെ നീക്കങ്ങൾ.
അച്ചടിച്ച നോട്ടുകളുടെ ഡിജിറ്റൽ രൂപമാണ് ഡിജിറ്റൽ കറൻസി. ആർബിഐ തന്നെയാണ് ഇ കറൻസികൾ പുറത്തിറക്കുക. അതുകൊണ്ട് തന്നെ ഒരു കറൻസിക്ക് വേണ്ട എല്ലാ സ്വഭാവങ്ങളും ഇതിനുമുണ്ടാകും. നോട്ടുകൾ അച്ചടിക്കാതെ പുറത്തിറക്കുന്ന ഇത്തരം കറൻസികൾക്ക് രൂപയുടേതിന് സമാനമായ നിയമസാധുതയും ഉണ്ടാകും. എല്ലാം ഡിജിറ്റൽ രൂപത്തിലാക്കി ധനകാര്യ ഇടപാടുകൾ കൂടുതൽ സുഗമമാക്കുക എന്നാണ് ഡിജിറ്റൽ കറൻസിയിലൂടെ ലക്ഷ്യമിടുന്നത്.
ഇതിന് ക്രിപ്റ്റോ കറൻസിയുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്ന് പലർക്കും സംശയം തോന്നാം. എന്നാൽ രണ്ടും ഇരുധ്രുവങ്ങളിലാണെന്ന് പരിശോധിച്ചാൽ വ്യക്തമാകും. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള കേന്ദ്രീകൃത നിയന്ത്രണത്തിലല്ലാത്ത ഡിജിറ്റൽ ആസ്തിയാണ് ക്രിപ്‌റ്റോകറൻസി. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന നോട്ടിന് തുല്യമായിരിക്കും ഡിജിറ്റൽ കറൻസിയുടെ മൂല്യം.
എന്തിനാണ് ഡിജിറ്റൽ കറൻസി ഉപയോഗിക്കുന്നത് എന്നായിരിക്കും ഇനിയുള്ള സംശയം. അച്ചടിക്കാനും സൂക്ഷിക്കാനുമുള്ള ചെലവുകൾ ഇല്ലാതാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. നോട്ടുകൾ കാലപ്പഴക്കം കൊണ്ട് മുഷിഞ്ഞും കേടുപാടുകൾ സംഭവിച്ചുമുണ്ടാകുന്ന നഷ്ടവും ഇല്ലാതാക്കാം. നോട്ടടിക്കാൻ ഉപയോഗിക്കുന്ന സെക്യൂരിറ്റി പേപ്പർ ഉൾപ്പെടെ ലാഭിക്കുകയും ചെയ്യാം. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ നിയമപരിരക്ഷയോടെയാകും എല്ലാ ഇടപാടുകളും നടക്കുക എന്നതും ശ്രദ്ധേയമാണ്.
തുടക്കത്തിൽ സർക്കാർ കടപ്പത്രങ്ങളുടെ വൻകിട ഇടപാടുകൾക്കാകും ഡിജിറ്റൽ കറൻസി ഉപയോഗിക്കുക. സാധാരണക്കാർ തൽക്കാലം ഇതേക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് സാരം… കടയിൽ പോയി സാധനങ്ങൾ വാങ്ങി ഡിജിറ്റൽ കറൻസി നൽകുന്ന കാലമെത്താൻ ഇനിയും സമയം പിടിക്കും.
കള്ളപ്പണമിടപാടുകൾ ഇല്ലാതാക്കാനും രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്‌ക്കും ഈ ഡിജിറ്റൽ കറൻസി ഒരു മുതൽക്കൂട്ടാകും എന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. 2022 ലെ ബജറ്റ് പ്രസംഗത്തിനിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഡിജിറ്റൽ കറൻസി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്ന് മുതൽ ഡിജിറ്റൽ കറൻസിയെക്കുറിച്ചുള്ള ചർച്ചകളും വാണിജ്യ, സാമ്പത്തിക രംഗങ്ങളിലും സൈബർ ലോകത്തും സജീവമാണ്. ഇന്ന് ആ പ്രഖ്യാപനം നിറവേറുമ്പോൾ രാജ്യത്തിന്റെ ഡിജിറ്റൽ കുതിപ്പിന് അത് വലിയ ആത്മവിശ്വാസവും ഊർജ്ജവുമാണ് നൽകുന്നത്.
Comments