ഗുവാഹട്ടി: സ്വകാര്യമദ്രസകൾക്ക് കർശന നിർദ്ദേശവുമായി അസം സർക്കാർ. മദ്രസകളുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത്. ഡിസംബർ ഒന്ന് മുതൽ വിവരങ്ങൾ സർക്കാർ പോർട്ടലിൽ അപ്ലോഡ് ചെയ്യണം. വിദ്യാർത്ഥികളുടെ എണ്ണം, അദ്ധ്യാപകരെ കുറിച്ചുള്ള വിവരങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തണമെന്ന് കർശന നിർദ്ദേശമുണ്ട്. ഇന്നലെ അസം പോലീസ് ആസ്ഥാനത്ത് വിവിധ മദ്രസ സംഘടനകളുമായി നടത്തിയ ചർച്ചകളിലാണ് നിർദ്ദേശങ്ങൾ നൽകിയത്.
എല്ലാ അദ്ധ്യാപകർക്കും പോലീസ് വെരിഫിക്കേഷനും നിർബന്ധമാക്കിയിട്ടുണ്ട്. മതത്തിന്റെ മറവിൽ തീവ്രവാദത്തിന്റെ പാഠങ്ങൾ പഠിപ്പിക്കാൻ ആരെയും അനുവദിക്കില്ലെന്നും മദ്രസ അധികൃതർ ഇക്കാര്യം ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
മദ്രസകൾ തമ്മിൽ കുറഞ്ഞത് 3 കിലോമീറ്റർ ദൂരം ഉണ്ടായിരിക്കണം. ഓരോ മദ്രസയിലും കുറഞ്ഞത് 100 വിദ്യാർത്ഥികളെങ്കിലും ചേരണം തുടങ്ങിയ നിർദ്ദേശങ്ങളും പോലീസ് നൽകിയിട്ടുണ്ട്.
വിദ്യാഭ്യാസ ഡയറക്ടറേറ്റിന് നൽകുന്ന വിവരങ്ങളിൽ കൃത്രിമത്വം കണ്ടെത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. നേരത്തെ മദ്രസകളുടെ നിയമങ്ങളും സിലബസും പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് അസം ഡിജിപി ഭാസ്കർ ജ്യോതി മഹാന്ത ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ മദ്രസകളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് അൽ-ഖ്വയ്ദ അൻസറുല്ല ബംഗ്ലാ ടീം എന്നിവയുമായി ബന്ധമുള്ള മദ്രസ അദ്ധ്യാപകർ അറസ്റ്റിലായിരുന്നു. തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള അദ്ധ്യാപകർ ഉൾപ്പെടെ 47 പേരാണ് അസമിൽ അറസ്റ്റിലായത്. മദ്രസകളുടെ മറവിൽ നിരവധി രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കും ആസൂത്രണം നൽകുന്നതും വിദേശഫണ്ട് ലഭിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. അനധികൃതമായും രാജ്യവിരുദ്ധ ശക്തികൾക്ക് വേണ്ടിയും പ്രവർത്തിച്ച് വന്നിരുന്ന മദ്രസകൾ കണ്ടെത്തി തകർത്തിരുന്നു. ഇതിന് പിന്നാലെയാണ് മദ്രസകളിൽ കർശന പരിശോധന ഏർപ്പെടുത്തിയത്.
Comments