അഡ്‌ലയ്ഡ്: ഇംഗ്ലണ്ടിനെതിരെ 169 റൺസ് വിജയലക്ഷ്യം വെച്ച് ഇന്ത്യ. അർദ്ധസെഞ്ച്വറി കളോടെ ഹാർദ്ദിക് പാണ്ഡ്യയും( 33 പന്തിൽ 63) വിരാട് കോഹ്ലിയുമാണ്( 40 പന്തിൽ 50) ടീം ഇന്ത്യയ്‌ക്ക് കരുത്തായത്. ഓപ്പണർമാർ തിളങ്ങാതിരുന്ന മത്സരത്തിൽ സൂര്യകുമാറിനെ എളുപ്പം പുറത്താക്കാനായതാണ് ഇംഗ്ലണ്ടിന് 15 ഓവറുകളിൽ ഇന്ത്യൻ റൺറേറ്റ് തടയാൻ സാധിച്ചത്.
വീണ്ടും ഓപ്പണർ റോളിൽ പരാജയമായ രാഹുലാണ്(5) ആദ്യം മടങ്ങിയത്. തുടർന്ന് മികച്ച ഷോട്ടുകൾ പായിച്ചെങ്കിലും 27 റൺസെടുത്ത രോഹിത് ജോർദ്ദാന്റെ പന്തിൽ പുറത്തായി. സൂര്യകുമാറും(14) പുറത്തായതോടെ ഇന്ത്യൻ റൺനിരക്ക് കുറഞ്ഞു. ശ്രദ്ധയോടെ നിന്ന കോഹ്ലി ഒപ്പം നിന്ന ഹാർദ്ദിക് പാണ്ഡ്യക്കൊപ്പം റൺസ് കയറ്റുകയായിരുന്നു. ഒരു ഘട്ടത്തിൽ 140 ന് അപ്പുറം പോകില്ലെന്ന തോന്നിയ സ്‌കോറാണ് ഹാർദ്ദിക് പാണ്ഡ്യയുടെ മികച്ച പ്രകടന ത്തിലൂടെ 168ലേയ്‌ക്ക് എത്തിച്ചത്. അവസാന ഓവറുകളിൽ ഹാർദ്ദിക് നാല് ഫോറും 5 സിക്‌സറുകളുമടക്കമാണ് 63 റൺസ് അടിച്ചെടുത്ത് നടത്തിയ ഒറ്റയാൻ പോരാട്ടമാണ് ഇന്ത്യയ്‌ക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്.
വന്നയുടനെ പ്രഹരിച്ച് തുടങ്ങിയ സൂര്യകുമാറിനെ സ്പിന്നർ ആദിൽ റഷീദാണ് മടക്കിയത്. കവറിലേയ്‌ക്ക് ഉയർത്തിയ പന്ത് സാൾട്ട് അനായാസം കൈപ്പിടിയിലാക്കുകയായിരുന്നു. റൺറേറ്റ് ഉയരാതെ വന്നതോടെ 15-ാം ഓവറിലാണ് ഇന്ത്യയുടെ സ്‌കോർ നൂറിലെത്തിയത്. 18-ാം ഓവറിൽ സിക്‌സറുകളോടെ ഹാർദ്ദിക് സ്‌കോർ ഉയർത്തി. 18-ാം ഓവറിലെ അഞ്ചാ മത്തെ പന്തിൽ കോഹ്ലി അർദ്ധ സെഞ്ച്വറി തികച്ച ഉടനെ ജോർദ്ദാന്റെ പന്തിൽ ആദിൽ റഷീദ് പിടിച്ച് പുറത്തായി. 40 പന്തിൽ നാല് ഫോറും ഒരു സിക്‌സറുമടക്കമാണ് കോഹ്ലി 50 റൺസ് എടുത്തത്.
കോഹ്ലിക്ക് ശേഷം ഹാർദ്ദിക്കിന് കൂട്ടായി എത്തിയ ഋഷഭ് പന്ത് നിൽക്കേ കത്തിക്കയറിയ ഹാർദ്ദിക് 29 പന്തിൽ തന്റെ അർദ്ധ സെഞ്ച്വറിയും പൂർത്തിയാക്കി. പക്ഷെ മികച്ച പിന്തുണ നൽകുന്നതിൽ വീണ്ടും പരാജയമായി ഋഷഭ് പന്ത് 6 റൺസിൽ റണ്ണൗട്ടായി മടങ്ങി. അവസാന പന്തിൽ പിന്നിലേയ്‌ക്ക് ഇറങ്ങി കളിച്ച ഹാർദ്ദിക് ഹിറ്റ് വിക്കറ്റായതോടെ ഇന്ത്യൻ ഇന്നിംഗ്‌സ് 6ന് 168 എന്ന നിലയിൽ അവസാനിച്ചു. ഇംഗ്ലണ്ട് ബൗളർമാരിൽ 3 വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് ജോർദ്ദാനാണ് തിളങ്ങിയത്. സൂര്യകുമാറിനെ ആദിൽ റഷീദും രാഹുലിനെ ക്രിസ് വോക്‌സും പുറത്താക്കി.
Comments