മുംബൈ : കോൺഗ്രസുകാർ ഗാന്ധിയുടെ മാർഗം പിന്തുടരുന്നവരാണെന്ന അവകാശവാദവുമായി രാഹുൽ. തങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നവരാണ്. എന്നാൽ ആർഎസ്എസുകാർ അങ്ങനെയല്ല.കേദാർനാഥ് ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഉണ്ടായ സംഭവം വിശദീകരിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പരാമർശം.
”16 ഓളം കിലോമീറ്റർ നടന്ന് ബുദ്ധിമുട്ടിയാണ് ഞാൻ കേദാർനാഥ ക്ഷേത്രത്തിലെത്തിയത്. അവിടെവെച്ച് ഒരു ആർഎസ്എസ് നേതാവിനെ കണ്ടുമുട്ടിയിരുന്നു. അദ്ദേഹം ഹെലികോപ്റ്ററിലാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്. ശിവ ഭാഗവാന് സമർപ്പിക്കാൻ വേണ്ടി അദ്ദേഹം ഒരു വലിയ കുട്ട നിറയെ പഴങ്ങൾ കൊണ്ടുവന്നിരുന്നു. എങ്ങനെയാണ് വന്നതെന്ന് അദ്ദേഹമെന്നോട് ചോദിച്ചു. നടന്നിട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് ഞാൻ മറുപടിയും പറഞ്ഞു.”
” പൂജയ്‌ക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ ഭഗവാനോട് എന്താണ് ആവശ്യപ്പെട്ടതെന്നാണ് ചോദിച്ചു. ആരോഗ്യത്തോടെയിരിക്കാൻ അനുഗ്രഹിക്കണമെന്നാണ് പ്രാർത്ഥിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. നൂറ് കിലോയോളം ഭാരമുണ്ടായിരുന്ന അദ്ദേഹം ക്ഷേത്രത്തിലേക്ക് നടന്ന് വന്നിരുന്നെങ്കിൽ നല്ല ആരോഗ്യം ലഭിച്ചേനെയെന്ന് ഞാൻ ചിന്തിച്ചുപോയി. പക്ഷേ അത് ആരോടും പറഞ്ഞില്ല. ഞാനെന്താണ് പ്രാർത്ഥിച്ചതെന്നും പറഞ്ഞില്ല ”
അദ്ദേഹത്തോട് പറയാതിരുന്ന ഒരു കാര്യമാണ് താനിന്ന് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നത്. സത്യത്തിൽ താൻ ഭഗവാനോട് ഒന്നും പ്രാർത്ഥിച്ചിരുന്നില്ല. തനിക്കീ പാത കാണിച്ചു തന്നതിന് ശിവ ഭഗവാനോട് നന്ദി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. അദ്ദേഹത്തിന് തന്നെ മനസിലാക്കാൻ സാധിക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് താൻ അത് അദ്ദേഹത്തോടന്ന് പറയാതിരുന്നത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
കോൺഗ്രസുകാർ ഗാന്ധിയുടെ പാത പിന്തുടരുന്നവരാണെന്ന് വിശേഷിപ്പിക്കാൻ കാരണം ഇതാണെന്ന് രാഹുൽ പറഞ്ഞു. തങ്ങൾ പറയുകയല്ല, പ്രവൃത്തിയിലൂടെ കാണിക്കുകയാണ് ചെയ്യാറുള്ളത് എന്നും രാഹുൽ കൂട്ടിച്ചേർത്തു.
Comments