മുംബൈ: ഛത്രപതി ശിവാജിയുടെ കഥ പറയുന്ന മറാഠി ചിത്രം ‘ഹർ ഹർ മഹാദേവ്‘ പ്രദർശനം തടഞ്ഞതിന് മഹാരാഷ്‌ട്രയിൽ എൻസിപി നേതാവ് അറസ്റ്റിൽ. മുതിർന്ന എൻസിപി നേതാവും മുൻ ഭവനമന്ത്രിയുമായ ജിതേന്ദ്ര ആവ്ഹദ് ആണ് അറസ്റ്റിലായത്. മുംബൈ വിവിയാന മാളിലെ മൾട്ടിപ്ലക്സിൽ സിനിമയുടെ പ്രദർശനം തടഞ്ഞതിനാണ് നടപടി. ജിതേന്ദ്രക്കൊപ്പം ഉണ്ടായിരുന്നു നൂറോളം പേർക്കെതിരെ താനെ പോലീസ് കേസെടുത്തു.
ഛത്രപതി ശിവാജിയുടെ ചരിത്രം വികലമാക്കി രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നു എന്ന് ആരോപിച്ചാണ് ആവ്ഹദും സംഘവും പ്രശ്നമുണ്ടാക്കിയത്. തനിക്കെതിരായ കേസ് വ്യാജമാണ് എന്നായിരുന്നു അറസ്റ്റിലാകുന്നതിന് മുൻപ് ജിതേന്ദ്ര ആവ്ഹദ് പ്രതികരിച്ചത്. സിനിമയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും, പ്രദർശനം തടഞ്ഞില്ലെന്നും ആവ്ഹദ് പറഞ്ഞു. എന്നാൽ ആവ്ഹദും സംഘവും തിയേറ്ററിൽ ബഹളമുണ്ടാക്കുന്നതും, ഇത് ചോദ്യം ചെയ്തയാളെ മർദ്ദിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
സുബോധ് ഭാവെ, ശരദ് കേൽക്കർ, അമൃത ഖാൻവിൽകർ, സയാലി സഞ്ജീവ്, എന്നിവർ അഭിനയിച്ച ‘ഹർ ഹർ മഹാദേവ്‘ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് അഭിജീത് ദേശ്പാണ്ഡെ ആണ്. മുന്നൂറ് സൈനികരുമായി, പന്ത്രണ്ടായിരം പേരടങ്ങുന്ന ബിജാപൂർ സേനയെ പരാജയപ്പെടുത്തിയ ഛത്രപതി ശിവാജിയുടെ പടത്തലവൻ ബാജി പ്രഭു ദേശ്പാണ്ഡെയുടെ കഥയാണ് ചിത്രം പറയുന്നത്. ബോക്സോഫീസിൽ വിജയം നേടിയ ചിത്രത്തിന് സമ്മിശ്രമായ റിവ്യൂവാണ് നിരൂപകർ നൽകുന്നത്.
Comments