കാബൂൾ : അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭീകരർ അധികാരത്തിലേറിയതോടെ ജനങ്ങൾക്ക് തങ്ങളുടെ മൗലികാവകാശങ്ങൾ പോലും നിഷേധിക്കപ്പെടുകയാണ്. സ്‌കൂളിൽ പോകാനോ, ബുർഖ ധരിക്കാതെ പുറത്ത് പോകാനോ എന്ന് വേണ്ട വൈകുന്നേരങ്ങളിൽ പാർക്കിൽ പോയിരുന്ന് കുറച്ച് സമയം ചെലവഴിക്കാൻ പോലും ഇവിടുത്തെ സ്ത്രീകൾക്ക് അവകാശമില്ല. വനിതാ വിദ്യാഭ്യാസവും സ്വാതന്ത്ര്യവും ഉറപ്പുനൽകിക്കൊണ്ട് അധികാരത്തിലേറിയ താലിബാൻ ഭരണകൂടം ഇന്നവരെ നിറമുള്ള ബുർഖ ധരിച്ചതിന് ചാട്ടവാറ് കൊണ്ടടിക്കുകയാണ്.
രാജ്യത്തെ കൗമാരക്കാരായ പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെയാണ്. ഹൈസ്‌കൂളിൽ പോയി പഠിക്കാനോ വിദ്യാഭ്യാസം നേടാനോ ഇവർക്ക് സാധിക്കുന്നില്ല. ഗേൾസ് സ്‌കൂൾ തുറക്കാൻ താലിബാൻ ഇനിയും അനുമതി നൽകാത്തത് തന്നെയാണ് പ്രധാന കാരണം.
അതിരാവിലെ യൂണിഫോമിട്ട് ബാഗും ചോറ്റു പാത്രവുമെടുത്ത് സ്‌കൂളിൽ പോകേണ്ട കുട്ടികളാണ് ഇന്ന് അടുക്കയ്‌ക്കുള്ളിൽ കിടന്ന് കഷ്ടപ്പെടുന്നത്. ചിലർ ഭർത്താക്കന്മാരുടെ വീട്ടിൽ മക്കളെയും നോക്കി ജീവിക്കുന്നു. 13 കാരിയായ സൈനബിന്റെ ജീവിതയും ഇതിൽ നിന്ന് വ്യത്യസ്തമല്ല. താലിബാൻ ഭരണകൂടം സ്‌കൂൾ തുറക്കാതായതോടെയാണ് സൈനബിനെ വിവാഹം ചെയ്ത് കൊടുക്കാൻ വീട്ടുകാർ തീരുമാനിച്ചത്.
സ്‌കൂളുകൾ എന്തായാലും തുറക്കുമെന്നും തനിക്ക് പോകാൻ സാധിക്കുമെന്നും അലറിക്കരഞ്ഞുകൊണ്ട് പിതാവിനോട് സൈനബ് പറഞ്ഞെങ്കിലും ആരും അത് ചെവികൊണ്ടില്ല. പെൺകുട്ടികൾക്ക് വേണ്ടി ഇനി സ്‌കൂളൊന്നും തുറക്കാൻ പോകുന്നില്ലെന്നാണ് അവർ പറഞ്ഞത്. വീട്ടിൽ വെറുതെ ഇരിക്കുന്നതിലും ഭേദം കല്യാണം കഴിപ്പിച്ച് വിടുകയാണ് നല്ലതെന്ന് വീട്ടുകാരും ചിന്തിച്ചു. തുടർന്ന് 30 വയസ്സുള്ള ഒരാൾക്ക് സൈനബിനെ വിവാഹം ചെയ്തുകൊടുത്തു.
പെണ്ണുകാണാനെത്തി മണിക്കൂറുകൾക്കകമാണ് വിവാഹം നിശ്ചയിച്ചത്. കുറച്ച് ചെമ്മരിയാടുകളെയും നാല് ചാക്ക് അരിയും വധുവിന്റെ വീട്ടിലേക്ക് വരൻ സമ്മാനമായി കൊടുത്തു. എന്നാൽ തന്റെ സമ്മതം ആരും ചോദിച്ചില്ലെന്ന് സൈനബ് പറയുന്നു.
സ്വന്തം വീട്ടിൽ എന്നും വൈകി എഴുന്നേൽക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഭർതൃ ഗൃഹത്തിൽ വൈകി എഴുന്നേറ്റാൽ എല്ലാവരും തന്നെ മർദ്ദിക്കുമെന്ന് പെൺകുട്ടി സങ്കടത്തോടെ പരാതിപ്പെട്ടു. നിന്നെ വിവാഹം കഴിക്കാൻ ഏറെ പണം ചെലവാക്കിയിട്ടുണ്ടെന്നും എന്നാൽ നിനക്കൊന്നും അറിയില്ലെന്നും പറഞ്ഞാണ് അവർ ശകാരിക്കുക.
എന്നാലിത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിൽ നിരവധി വിദ്യാർത്ഥികളെയാണ് താലിബാൻ അധികാരത്തിലേറിയതിന് പിന്നാലെ മാതാപിതാക്കൾ വിവാഹം ചെയ്തുകൊടുത്തത്. ഇന്ന് ആ രാജ്യത്ത് പെൺകുട്ടികൾ ഒരു ശാപമായി മാറിയിരിക്കുകയാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകാത്ത ഒരേയൊരു രാജ്യവും അഫ്ഗാനിസ്ഥാൻ തന്നെയാണ്.
ഇപ്പോൾ തന്നെ വിവാഹം കഴിപ്പിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് പതിനഞ്ചും പതിനാറും വയസുള്ള വിദ്യാർത്ഥികൾ പറയുന്നത്. പഠിക്കാനും ജോലി നേടാനും സാധിക്കുമെന്ന് വിശ്വസിച്ചിരുന്നു. രക്ഷിതാക്കളും അതിന് പിന്തുണ നൽകിയിരുന്നു. എന്നാൽ താലിബാൻ അധികാരത്തിലേറിയതോടെ ആ മോഹങ്ങളെല്ലാം ഇല്ലാതായെന്ന് കുട്ടികൾ പറയുന്നു.
Comments