ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കാളിയായി ശിവസേന ഉദ്ധവ് പക്ഷ നേതാവ് ആദിത്യ താക്കറെ. മഹാരാഷ്‌ട്രയിലെ ഹിംഗോളിയിൽ വെച്ചാണ് ഉദ്ധവിന്റെ മകൻ ആദിത്യ, രാഹുൽ ഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. ഉദ്ധവ് താക്കറെക്ക് യാത്രയിൽ പങ്കാളിയാകാൻ ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല.
എൻസിപി നേതാക്കളായ സുപ്രിയ സുലേയും ജിതേന്ദ്ര ആവ്ഹദും വ്യാഴാഴ്ച യാത്രയുടെ ഭാഗമായിരുന്നു. ‘ഹർ ഹർ മഹാദേവ്‘ എന്ന മറാഠി ചിത്രത്തിന്റെ പ്രദർശനം തടഞ്ഞതിന് ഇന്ന് ജിതേന്ദ്ര ആവ്ഹദ് അറസ്റ്റിലായി. എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിനെയും യാത്രയുടെ ഭാഗമാകാൻ രാഹുൽ ക്ഷണിച്ചിരുന്നുവെങ്കിലും പവാർ യാത്രയിൽ പങ്കെടുക്കുന്നില്ല.
അതിനിടെ കഴിഞ്ഞ ദിവസം നടന്ന ആദിത്യ താക്കറെയുടെ വിവാദ പ്രസംഗം രാഷ്‌ട്രീയ വൃത്തങ്ങളിൽ പല തരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴി വെച്ചിരുന്നു. ‘നിങ്ങൾ എന്നെയും പപ്പു എന്ന് വിളിക്കൂ‘ എന്നായിരുന്നു ആദിത്യ മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയോട് ആവശ്യപ്പെട്ടത്. ഷിൻഡെയെയും ഒപ്പമുള്ള 39 എം എൽ എമാരെയും ചതിയന്മാർ എന്നും ആദിത്യ വിശേഷിപ്പിച്ചിരുന്നു. ആദിത്യയുടെ പരാമർശങ്ങളെ ഷിൻഡെ പുച്ഛിച്ച് തള്ളിയിരുന്നു.
Comments