തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകി. സംസ്ഥാനത്ത് അടുത്ത ചൊവ്വാഴ്ചവരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള ഇടുക്കിയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്. ഇതിന് പുറമേ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ജില്ലകളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയുടെ സാഹചര്യത്തിൽ ജില്ലകളിൽ നാളെയും യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുണ്ട്.
പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് ഏർപ്പെടുത്തിയിട്ടുള്ളത്.
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്നാണ് നിലവിൽ ന്യൂനമർദ്ദം നിലകൊള്ളുന്നത്. ഇത് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയോടെ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
Comments