ഷിംല : ഹിമാചൽ പ്രദേശിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. 68 മണ്ഡലങ്ങളിലേക്കായി 412 മത്സരാർത്ഥികളാണ് ജനവിധി തേടുന്നത്. 5,592,828 രജിസ്റ്റർ ചെയ്ത വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 7,884 പോളിംഗ് ബൂത്തുകളിൽ രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8 നാണ് വോട്ടെണ്ണൽ.
6,700 സിഎപിഎഫ് ഉദ്യോഗസ്ഥരെയും 15 കമ്പനി സിആർപിഎഫിനെയും സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ബിജെപി തന്നെ ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷ. കോൺഗ്രസിന് വോട്ട് ശതമാനം കുറയുമെന്നും ആം ആദ്മിക്ക് നിലയുറപ്പിക്കാനാകില്ലെന്നും അഭിപ്രായ സർവ്വേ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.
37 മുതൽ 45 വരെ സീറ്റ് നേടി ബിജെപി ഭരണം തുടരുമെന്ന് റിപ്പബ്ലിക് പി മാർക് നടത്തിയ അഭിപ്രായ സർവ്വേ വ്യക്തമാക്കുന്നു. കോൺഗ്രസ് 22 മുതൽ 28 വരെ സീറ്റ് നേടുമെന്നും ആം ആദ്മി ഒരു സീറ്റിൽ ഒതുങ്ങുമെന്നും സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവിൽ ബിജെപി തന്നെ അധികാരം നേടുമെന്ന് എബിപി സി വോട്ടർ സർവ്വേ ഫലങ്ങളും വ്യക്തമാക്കുന്നു. എല്ലാ സീറ്റുകളിലും മത്സരിക്കുന്നുണ്ടെങ്കിലും ആം ആദ്മിക്ക് മികച്ച പ്രകടനം കാഴ്ചവെയ്‌ക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
Comments