തിരുവനന്തപുരം: കോർപ്പറേഷനിലെ കത്ത് വിവാദത്തിൽ അന്വേഷണം ഊർജ്ജിതമാക്കാൻ വിജിലൻസ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്ത മുൻ കൗൺസിലർ ജി എസ് ശ്രീകുമാറിന്റെ മൊഴി ഇന്ന് വിജിലൻസ് രേഖപ്പെടുത്തും. അതേസമയം മേയറുടെ രാജി ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരുകയാണ്.
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദം ഒരാഴ്ച പിന്നിടുമ്പോഴാണ് അന്വേഷണം വിജിലൻസ് ഊർജ്ജിതമാക്കുന്നത്. മൊഴി രേഖപ്പെടുത്തുന്നതിനായി രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് ശ്രീകുമാറിന് നൽകിയിരിക്കുന്ന നിർദ്ദേശം. മേയർ ആര്യ രാജേന്ദ്രനും ഡി ആർ അനിലിനും എതിരായ നാലു പരാതികളിലുള്ള അന്വേഷണമാണ് വിജിലൻസ് സംഘം നടത്തുന്നത്.
സമാന്തരമായി ക്രൈം ബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നുണ്ട്. എന്നാൽ പാർട്ടി തലത്തിൽ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തുടർ നീക്കങ്ങൾ ഉണ്ടായില്ല. അന്വേഷണ കമ്മീഷനെ നിയമിക്കുന്നതിലെ കാലതാമസം സി പി എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
അതേസമയം വിവാദങ്ങൾ തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും പ്രതിപക്ഷ പ്രതിഷേധങ്ങൾ അയവില്ലാതെ തുടരുകയാണ്. മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ വരും ദിവസങ്ങളിലും ശക്തമാക്കും. ശനി ഞായർ ദിവസങ്ങളിൽ അവധിയായതിനാൽ നഗരസഭ കേന്ദ്രീകരിച്ചുള്ള പ്രതിഷേധം ഉണ്ടാകില്ല. പക്ഷെ ജില്ലയിലെ വിവിധ ഇടങ്ങൾ കേന്ദ്രീകരിച്ച് ബി ജെ പി പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. പ്രതിഷേധങ്ങൾ ശക്തമാകുന്നതിനാൽ നഗരസഭാ കാര്യാലയം കേന്ദ്രീകരിച്ച് വലിയ പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Comments