ടെഹ്‌റാൻ : ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ കൊന്നൊടുക്കാനൊരുങ്ങി ഇറാൻ ഭരണകൂടം. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ റാപ്പർക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചു. പ്രശസ്ത റാപ്പർ സാമൻ യാസിനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇയാൾക്കൊപ്പം പ്രതിഷേധിച്ച ആയിരക്കണക്കിന് ആളുകളെ തടങ്കലിൽ വെച്ചിരിക്കുകയാണ്. ഭരണകൂടത്തിന്റെ ഈ നീക്കത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.
ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചതിന് മൂന്ന് ആഴ്ചകൾക്ക് മുൻപാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിഷേധക്കാരെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റിന് കീഴിൽ ഇയാൾ കമന്റ് ചെയ്തിരുന്നു. ഇതിലൂടെ ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് യുവാവ് ചെയ്തത് എന്നാരോപിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.
കോടതിയുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറാഴ്ചയായി പുരുഷന്മാരും സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേരെ ഭരണകൂടം തടങ്കലിൽ വെച്ചിരിക്കുകയാണ്. പ്രതിഷേധിച്ചുകൊണ്ട് നിരത്തിലിറങ്ങിയ 14,000 ത്തോളം പേർ ഇന്ന് രാജ്യത്തെ വിവിധ തടവറകളിൽ കഴിയുകയാണ്. ഇവരെല്ലാവരും ഇതേ വിധി നേരിടേണ്ടിവരുമെന്നാണ് സാമൂഹ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.
ആയിരത്തോളം പേരെ പരസ്യമായി ശിക്ഷിക്കുമെന്നാണ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾക്ക് മുന്നിൽ വെച്ച് തൂക്കിക്കൊല്ലാനാണ് അവർ പദ്ധതിയിടുന്നത്. ഈ കൊടും ക്രൂരതയ്‌ക്കെതിരെ അന്താരാഷ്‌ട്ര കൂട്ടായ്മകൾ കണ്ണുതുറക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Comments