കൊൽക്കത്ത:രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരായ അപകീർത്തി പരാമർശത്തിൽ ക്ഷമാപണം നടത്തി പശ്ചിമബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി. തനിക്ക് വയസായെന്നും അബദ്ധവശാൽ കോപം മൂലമുണ്ടായ വികാരപ്രകടനത്തിന്റെ ഭാഗമാണ് രാഷ്‌ട്രപതിയെ കുറിച്ച് അത്തരത്തിൽ പരാമർശം നടത്തിയതെന്ന് അഖിൽ ഗിരി പറഞ്ഞു.
രാജ്യത്തിന്റെ ഭരണഘടനയോട് എനിക്ക് ബഹുമാനം ഉള്ളതുപോലെ, രാഷ്‌ട്രത്തിന്റെ ഉന്നത സ്ഥാനത്തുളള രാഷ്‌ട്രപതിയെയും ഞാൻ ബഹുമാനിക്കുന്നു. രാജ്യത്തിന്റെ ഭരണഘടന അനുസരിച്ചാണ് ഞാനും പ്രവർത്തിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ബിജെപി നേതാവ് സുവേന്ദു അധികാരി എനിക്കെതിരെ നടത്തുന്ന പരാമർശങ്ങൾ എന്നെ അപമാനിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ഞാൻ ഒരു വൃദ്ധനാണ്, അബദ്ധവശാൽ, എന്റെ ദേഷ്യം മൂലമുണ്ടായ വികാരപ്രകടനത്തിൽ നിന്ന് ഞാൻ ഒരു പരാമർശം നടത്തി. ഇത്തരമൊരു പരാമർശം നടത്തിയതിൽ ഖേദിക്കുന്നു, എന്നാണ് അഖിൽ ഗിരിയുടെ ക്ഷമാപണം.
രാഷ്‌ട്രപതിക്കെതിരായ പരാമർശം വിവാദമായതിന് പിന്നാലെ താൻ ആരുടേയും പേരെടുത്ത് പറഞ്ഞ് അപമാനിച്ചിട്ടില്ലെന്ന് അഖിൽ ഗിരി വാദിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ബിജെപി വനിതാ കമ്മീഷനെ സമീപിച്ചിരുന്നു. രാഷ്‌ട്രപതിക്കെതിരായ അധിക്ഷേപ പരാമർശം എല്ലാ ഭാഗത്ത് നിന്നും വിമർശനത്തിന് ഇടയാക്കിയതോടെയാണ് മന്ത്രിയുടെ ക്ഷമാപണം.
ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെ സംസാരിക്കുമ്പോഴാണ് അഖിൽ ഗിരി രാഷ്‌ട്രപതിക്കെതിരെ മോശം പരാമർശം നടത്തിയത്.അദ്ദേഹം പറയുന്നു,ഞാൻ സുന്ദരനല്ല. ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. രാഷ്‌ട്രപതിയെ ഞാൻ ബഹുമാനിക്കുന്നു. നമ്മുടെ രാഷ്‌ട്രപതിയുടെ രൂപം എങ്ങനെയാണ്? എന്നായിരുന്നു അഖിൽ ഗിരിയുടെ പരാമർശം. സംസ്ഥാന വനിതാ ക്ഷേമവകുപ്പ് മന്ത്രി ശശി പഞ്ചയുടെ സാന്നിധ്യത്തിലാണ് മന്ത്രി ഈ പ്രസ്താവന നടത്തിയത്.
Comments