അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലേറിയാൽ അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്. ഇന്ന് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് പ്രധാനമന്ത്രിയുടെ പേരിലറിയപ്പെടുന്ന സ്റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ വല്ലഭായി പട്ടേലിന്റെ പേരിലാക്കുമെന്ന് വാഗ്ദാനം ചെയ്തത്. കോൺഗ്രസ് അധികാരത്തിലേറിയാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക ഔദ്യോഗിക രേഖയായി കോൺഗ്രസ് സ്വീകരിക്കുമെന്ന് മുതിർന്ന നേതാവും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് പറഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പുറത്ത് വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. ജനങ്ങൾക്കും രാജ്യത്തിനും ഉപകാരപ്രദമായുള്ള എന്തെങ്കിലും ചെയ്യാതെ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങളാണ് കോൺഗ്രസിന് എല്ലായ്‌പ്പോഴും നടപ്പിലാക്കാനുള്ളതെന്നും അന്ധമായ മോദി വിരോധം മൂലം കോൺഗ്രസ് എല്ലായിടത്തും തകർന്നടിയുകയാണെന്നും വിമർശം ഉയർന്നു.
ഗുജറാത്തിൽ നിലവിൽ ബിജെപി സർക്കാർ നടപ്പിലാക്കികൊണ്ടിരിക്കുന്ന പല പദ്ധതികളും പേരുമാറ്റി പരിഷ്‌കരിച്ച് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സർക്കാർ ജോലികളിൽ 50 ശതമാനം വനിതാ സംവരണം നടപ്പാക്കും. ഒറ്റയ്‌ക്കു കഴിയുന്ന സ്ത്രീകൾ, വിധവകൾ,പ്രായമായ സ്ത്രീകൾ എന്നിവർക്ക് പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നും പ്രകടനപത്രികയിലുണ്ട്.
ഗുജറാത്തിൽ രണ്ടു ഘട്ടങ്ങളിലായി ഡിസംബർ ഒന്നിനും അഞ്ചിനുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ.
Comments