കൊച്ചി: മതം മാറുന്ന പട്ടികജാതി- പട്ടിക വർഗ വിഭാഗങ്ങൾക്ക് സംവരണാനുകൂല്യം നൽകരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഇക്കാര്യം ആവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്ത് കേരള സംസ്ഥാന ഘടകം ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നൽകി. ഹിന്ദു മത വിശ്വാസികളായ പട്ടികജാതി പട്ടിക വർഗക്കാർക്ക് മാത്രമായി സംവരണം തുടരണമെന്നും വി എച്ച് പി നിവേദനത്തിൽ ആവശ്യപ്പെട്ടു.
കേരള നിയമസഭയിൽ അവതരിപ്പിക്കുന്ന പൊതുജനാരോഗ്യ ബില്ലിലെ ഹൈന്ദവ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു നിവേദനം കൂടി വി എച്ച് പി ഗവർണർക്ക് സമർപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളേയും ആയുർവേദ ശാസ്ത്രത്തേയും തകർക്കുന്ന രീതിയിൽ പഞ്ചഗവ്യം ഉൾപ്പടെയുള്ള ഗോ അധിഷ്ഠിത ഉൽപ്പനങ്ങളെ അനാവശ്യ ഉൽപ്പന്നങ്ങളായി വ്യാഖ്യാനിച്ചു കൊണ്ടു തയ്യാറാക്കിയ പൊതുജനാരോഗ്യ ബിൽ പിൻവലിക്കണമെന്നും വി എച്ച് പി ആവശ്യപ്പെട്ടു.
അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കാൻ ഗവർണർ എടുക്കുന്ന തീരുമാനങ്ങളിൽ അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായും വിശ്വ ഹിന്ദു പരിഷത്ത് വ്യക്തമാക്കി. വി എച്ച് പി സംസ്ഥാന പ്രസിഡണ്ട് വിജി തമ്പി, വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അനിൽ വിളയിൽ, സംഘടനാ സെക്രട്ടറി കെ ഗിരീഷ് കുമാർ ,സംസ്ഥാന ഗവേർണിംഗ് കൗൺസിൽ അംഗങ്ങളായ കെ എൻ സതീഷ് ഐ എ എസ്, ഗിരീഷ് രാജൻ എന്നിവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.
Comments