കാസർകോട്: ബദിയടുക്കയിലെ പ്രഗത്ഭ ദന്തരോഗ വിദഗ്ദ്ധൻ ഡോ. കൃഷ്ണമൂർത്തിയുടെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇതുമായി ബന്ധപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയ്ക്ക് കൃഷ്ണമൂർത്തിയുടെ മകൾ വർഷ നിവേദനം നൽകി. മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും, അതിനാൽ സമഗ്ര അന്വേഷണം വേണമെന്നുമാണ് മകളുടെ ആവശ്യം.
കുന്ദാപ്പുരത്തെ പോലീസ് സ്റ്റേഷനിലാണ് ഡോ.കൃഷ്ണമൂർത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും മകൾ ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ എംഎൽഎമാരായ വേദവ്യാസ കാമത്ത്, ഭരത് ഷെട്ടി, ബിജെപി ദക്ഷിണ കന്നഡ ജില്ലാ പ്രസിഡന്റ് സുദർശൻ മൂഢബിദ്രി, വിശ്വ ഹിന്ദു പരിഷത്ത് കർണാടക സംസ്ഥാന സെക്രട്ടറി ശരൺ പമ്പ് വെൽ, ബിജെപി ബദിയടുക്ക മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, വിശ്വ ഹിന്ദു പരിഷത്ത് നേതാക്കളായ മഞ്ജുനാഥ മാന്യ, രഞ്ജിത്ത് ബദിയടുക്ക, രോഹിതാക്ഷൻ എന്നിവരും കുടുംബാംഗങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു കൃഷ്ണമൂർത്തിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ചൊവ്വാഴ്ച കൃഷ്ണമൂർത്തിയുടെ ക്ലിനിക്കിൽ ആയുധങ്ങളുമായി എത്തി ലീഗ് നേതാക്കൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ലീഗ് നേതാക്കളാണെന്ന് തുടക്കം മുതൽ ഉയരുന്ന ആരോപണം. കൃഷ്ണമൂർത്തിയുടെ കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നും, പിന്നിൽ ലീഗ് നേതാക്കളാണെന്നും വ്യക്തമാക്കി ബിജെപിയും രംഗത്ത് വന്നിരുന്നു.
Comments