തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിഡി സതീശൻ തന്നെ സമീപിച്ചെന്നും ജയിച്ചു കഴിഞ്ഞതിന് ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞു എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. പിന്നാലെയാണ് വിഡി സതീശന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് വി.മുരളീധരൻ രംഗത്തു വന്നത്. സമുദായിക നേതാക്കളെ പോയി കണ്ടിട്ട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്ന് പേരെടുത്ത് പറയാതെ മുരളീധരൻ വിമർശിച്ചു. ആർ.ശങ്കർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
സമുദായിക നേതാക്കളെ പോയി കണ്ടിട്ട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന്
പറയുന്നവരാണ് ഇന്നുള്ളത്. രാഷ്‌ട്രീയ നേതാവ് എന്നതിനൊപ്പം സാമുദായിക നേതാവായും തിളങ്ങി നിന്ന വ്യക്തിത്വമാണ് ആർ.ശങ്കർ. അഭിപ്രായം പറയാൻ ധൈര്യമുള്ള ആർ.ശങ്കറിനെ പോലുള്ള നേതാക്കൾ നേതൃത്വത്തിൽ ഇല്ലാതെ പോയതാണ് കോൺഗ്രസിന്റെ അധഃപതനത്തിന് കാരണമെന്നും ആർ.ശങ്കറിനെ പോലുള്ള നേതൃത്വത്തിന്റെ അഭാവം കേരളം നേരിടുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതെങ്കിൽ അത് പഠിക്കാനായി ആരും ഇങ്ങോട്ട് വരുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ആർ.ശങ്കർ ആണ്. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതായേനെ. അദ്ദേഹത്തെ കോൺഗ്രസ് ചവിട്ടി പുറത്താക്കിയിരുന്നില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ ഉണ്ടായേനെ. കോൺഗ്രസ് ഇന്ന് ആർ.ശങ്കറിനെ പോലുള്ള നേതാക്കളിൽ നിന്നെല്ലാം അകന്നിരിക്കുന്നു എന്നും മുരളീധരൻ പറഞ്ഞു.
Comments