പനാജി: അയൺമാൻ റിലേ ചലഞ്ച് പൂർത്തിയാക്കുന്ന ആദ്യത്തെ പാർലമെന്റേറിയൻ എന്ന റെക്കോർഡ് സ്വന്തമാക്കി തേജസ്വി സൂര്യ. ബംഗളൂരു സൗത്ത് മണ്ഡലത്തിൽ നിന്നുള്ള
ബിജെപി എംപിയാണ് തേജസ്വി സൂര്യ. ഗോവയിൽ നടന്ന അയൺമാൻ 70.3ൽ 90 കിലോമീറ്റർ സൈക്ലിംഗ് നടത്തിയാണ് തേജസ്വി സൂര്യ റിലേ ചലഞ്ച് പൂർത്തിയാക്കിയത്. നീന്തൽ, ഓട്ടം, സൈക്ലിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലുള്ള മത്സരങ്ങൾ നടക്കുന്ന ട്രയാത്ലൺ ആണിത്. മൂന്ന് പേരാണ് ഒരു ടീമിൽ ഉണ്ടാവുക.
അയൺമാൻ 70.3, ഹാഫ് അയൺമാൻ എന്നീ പേരുകളിലാണ് ഇത് അറിയപ്പെടാറുള്ളത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇത്തവണത്തെ അയൺമാൻ ചലഞ്ച് ഫ്‌ളാഗ് ഓഫ് ചെയ്തത്. ഇതാദ്യമായാണ് ഒരു എംപി ഈ ചലഞ്ചിൽ പങ്കെടുത്ത് അത് പൂർത്തിയാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ശ്രേയസ് ഹൊസൂർ, സംരംഭകനായ അനികേത് ജെയിൻ എന്നിവരും അയൺമാൻ 70.3ൽ തേജസ്വി സൂര്യയ്‌ക്കൊപ്പം പങ്കാളികളായി.
മൂന്ന് വിഭാഗങ്ങളിലായി മൂന്ന് പേർ പങ്കെടുത്താണ് ഈ റിലേ ചലഞ്ച് പൂർത്തിയാക്കുന്നത്. ഇതിൽ മത്സരത്തിന്റെ ആദ്യ ഭാഗം നീന്തലാണ്. 1.9 കിലോമീറ്റർ നീന്തി ശ്രേയസ് ഹൊസൂർ ഇത് പൂർത്തിയാക്കി. രണ്ടാം ഭാഗമാണ് സൈക്ലിംഗ്. തേജസ്വി സൂര്യയാണ് 90 കിലോമീറ്റർ ദൂരം സൈക്കിൾ ചവിട്ടി ഈ ലക്ഷ്യം പൂർത്തിയാക്കിയത്. മൂന്നാം ഭാഗം ഹാഫ് മാരത്തൺ ആണ്. അനികേത് ജെയിനാണ് 21.1 കിലോമീറ്റർ ദൂരം ഓടി ഹാഫ് മാരത്തൺ പൂർത്തിയാക്കിയത്. 30ഓളം രാജ്യങ്ങളിൽ നിന്നുള്ള 1500ഓളം യുവതീ യുവാക്കളാണ് റിലേ ചലഞ്ചിന്റെ ഭാഗമായത്. കൊറോണയെ തുടർന്ന് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ അയൺമാൻ ചലഞ്ച് നടത്തിയിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്പോർട്സിനും ഫിറ്റ്നസിനും എല്ലായ്‌പ്പോഴും പ്രാധാന്യം നൽകാറുണ്ടെന്ന് തേജസ്വി സൂര്യ പറഞ്ഞു. ആരോഗ്യവും ശാരീരികക്ഷമതയും നിലനിർത്താൻ നമ്മെ പ്രേരിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ് അയൺമാൻ 70.3 ചലഞ്ച്. ഇന്ന് കൂടുതൽ കൂടുതൽ യുവാക്കൾ സ്‌പോർട്‌സും ഫിറ്റ്‌നസും ഒരു കരിയറായി ഏറ്റെടുക്കാൻ തയ്യാറാകുന്നുണ്ട്. അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൂടിയാണിതെന്നും തേജസ്വി സൂര്യ പറഞ്ഞു.
Comments