റാഞ്ചി: ഝാർഖണ്ഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി മതം മാറ്റി വിവാഹം ചെയ്തതായി പരാതി. ഹസാരിഭാഗ് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ മുസ്ലീം അൻജുമാൻ കമ്മിറ്റി അംഗമുൾപ്പെടെ മൂന്ന് പേർക്കെതിരെ പോലീസ് കേസ് എടുത്തു.
പെൺകുട്ടിയുടെ അയൽവാസിയായ ഷാഹിദ് അൻസാരി, സുഹൃത്ത് അർബാസ് അൻസാരി, അൻജുമാൻ കമ്മിറ്റിയംഗം ഹബീബ് മിയാൻ എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ആറ് മാസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ ഷാഹിദ് രക്ഷിതാക്കളോട് കുട്ടിയെ തനിക്ക് വിവാഹം ചെയ്ത് നൽകണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് രക്ഷിതാക്കൾ ഗൗരവമായി എടുത്തില്ല. എന്നാൽ തുടർന്നുള്ള ദിവസങ്ങളിലും പ്രതികൾ ഭീഷണി ആവർത്തിച്ചു. എന്നാൽ മകളെ വിവാഹം ചെയ്ത് നൽകില്ലെന്നായിരുന്നു അപ്പോഴും പെൺകുട്ടിയുടെ മാതാപിതാക്കൾ ആവർത്തിച്ചത്. ഇതിൽ പ്രകോപിതരായ ഷാഹിദ് അൻസാരിയും മറ്റ് പ്രതികളും ചേർന്ന് ഈ മാസം നാലിന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഉച്ചയ്‌ക്ക് ഇരുചക്രവാഹനങ്ങളിൽ എത്തിയ സംഘം വീട്ടിൽ നിന്നായിരുന്നു പെൺകുട്ടിയെ കടത്തിക്കൊണ്ട് പോയത്. ഇതിന് പുറമേ വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും പ്രതികൾ മോഷ്ടിച്ചു. ഉടനെ വീട്ടുകാർ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി നിർബന്ധിത മതപരിവർത്തനത്തിന് ഇരയായതായും, വിവാഹം കഴിഞ്ഞതായും പോലീസ് കണ്ടെത്തി. തുടർന്നാണ് പോലീസ് കേസ് എടുത്തത്.
Comments