ന്യൂഡൽഹി: ആഗോള വെല്ലുവിളികളെ നേരിടാനുള്ള ഇന്ത്യയുടെ ദൃഢമായ പ്രതിബദ്ധതയെ മുൻനിർത്തിയാകും ജി20 ഉച്ചകോടിയിൽ ഇന്ത്യ ചർച്ച നടത്തുകയെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ഉച്ചകോടി ‘വസുധൈവ കുടുംബകം’ എന്ന ആശയത്തിലധിഷ്ടിതമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജി 20-യിൽ നേതൃത്വം വഹിക്കുമ്പോൾ എല്ലാവരുടെയും തുല്യമായ വളർച്ചയ്ക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള വളർച്ച, ഭക്ഷ്യ-ഊർജ്ജ സുരക്ഷ, പരിസ്ഥിതി, ആരോഗ്യം എന്നിവ പുനരുജ്ജീവിപ്പിക്കുന്നതുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ നേരിടുന്ന സുപ്രധാന വിഷയങ്ങളിൽ ജി20 നേതാക്കളുമായി ചർച്ചകൾ നടത്തും.
ലോകത്തിലെ ഏറ്റവും വലിയ 20 സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങളുടെ ഉച്ചകോടി നവംബർ 14മുതൽ 16 വരെ ബാലിയിലാണ് നടക്കുന്നത്. ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുന്നത് ഇന്ത്യയാണ്. ‘ റിക്കവർ ടുഗെതർ, റിക്കവർ സ്ട്രോംഗർ’ എന്നതാണ് ഈ വർഷത്തെ പ്രമേയം. മൂന്ന് വർക്കിംഗ് സെഷനുകളിലായാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭക്ഷ്യ-ഊർജ്ജ സംരക്ഷണത്തെക്കുറിച്ചും, ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ചും, ആരോഗ്യ മേഖലയെ കുറിച്ചുമാകും നേതാക്കൾ പ്രധാനമായും ചർച്ച നടത്തുക. ലോക നേതാക്കളുമായി പ്രധാനമന്ത്രി നയതന്ത്ര ചർച്ചകൾ നടത്തി രാജ്യത്തിന്റെ ആവശ്യങ്ങൾ ഉന്നയിക്കുമെന്നും അറിയിച്ചു.
വാർഷിക ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, യുകെ പ്രധാനമന്ത്രി ഋഷി സുനക്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തുടങ്ങിയ ലോകനേതാക്കൾ പങ്കെടുക്കും. പ്രസിഡന്റ് വ്ളാഡിമർ പുടിൻ പങ്കെടുക്കില്ലെന്ന് റഷ്യ അറിയിച്ചിരുന്നു. നവംബർ 15-ന് നടക്കുന്ന സ്വീകരണത്തിൽ ബാലിയിലെ ഇന്ത്യൻ സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
Comments