ഇടുക്കി ; വട്ടവടയിൽ ചിലന്തിയാറിനു കുറുകെ തടയണ നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ . ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിൻ കത്തയച്ചു .
ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടാതിരിക്കാനും പ്രശ്നം രമ്യമായി പരിഹരിക്കാനും തടയണ നിർമാണം നിർത്തിവയ്‌ക്കാൻ നിർദേശം നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. ഇടുക്കി ജില്ലയിലൂടെ ഒഴുകുന്നചിലന്തിയാർ അമരാവതി നദിയുടെ പോഷകനദിയാണ്. ചിലന്തിയാറിൽ കേരളം തടയണ നിർമിച്ചാൽ അമരാവതിയിൽ വെള്ളം കുറയുകയും തമിഴ്നാട്ടിലേക്കുളള നീരൊഴുക്കിനെ ബാധിക്കുകയും ചെയ്യുമെന്ന് തമിഴ് കർഷകർ ഭയക്കുന്നതായി കത്തിൽ പറയുന്നു.
തടയണയുടെ വിവരങ്ങൾ തമിഴ്നാടുമായോ കാവേരി നദീജല മാനേജ്മെന്റ് അതോറിറ്റിയുമായോ കേരളം പങ്കുവച്ചിട്ടില്ല. തമിഴ്നാട് ജലവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതു പ്രകാരം ചിലന്തിയാറിലെ തടയണ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണം.ഭവാനി, അമരാവതി നദികളിൽ കേരളം ആസൂത്രണം ചെയ്യുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണമെന്ന് സ്റ്റാലിൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തടയണ നിർമാണം നിർത്തിക്കാൻ അടിയന്തര ഇടപെടൽ നടത്തണമെന്ന് തമിഴ് നാട്ടിലെ വിവിധ കക്ഷികൾ ആവശ്യപ്പെട്ടിരുന്നു.