തൃശൂർ: മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിർദ്ദേശിച്ച് ബാറുടമകളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് കേരള ബാർ ഹോട്ടൽസ് ഇടുക്കി ജില്ലാ പ്രസിഡന്റിന്റെ പുറത്ത് വന്നതിന് പിന്നാലെ ആരോപണങ്ങൾ തള്ളി മന്ത്രി കെ.ബി ഗണേഷ് കുമാർ. ഇടതുമുന്നണിൽ ആർക്കും കോഴ ആവശ്യമില്ലെന്നും ആരും അത്തരത്തിൽ പണം വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു.
ഇടത് മുന്നണിയുടെ മദ്യനയം നടപ്പാക്കാൻ കോഴ നൽകേണ്ടതില്ല. അതിന് ആരും പിരിക്കേണ്ട. ഐടി പാർക്കുകളിൽ മദ്യശാലകൾ തുടങ്ങുന്നത് ഇടതുമുന്നണിയുടെ മദ്യനയത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രി തന്നെ അക്കാര്യം പ്രഖ്യാപിച്ചിട്ടുള്ളതാണ്. അത് നടപ്പാക്കും. അല്ലാതെ ഇടതുമുന്നണിക്ക കോഴ പണത്തിന്റെ ആവശ്യമില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.
സംസ്ഥാനത്ത് വീണ്ടും ബാർ കോഴയ്‌ക്ക് നീക്കം തകൃതിയായി നടക്കുന്നുവെന്ന് തെളിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമായി ഒരാൾ 2.5 ലക്ഷം രൂപ നൽകണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്റായ അനിമോൻ ജില്ലയിലെ അംഗങ്ങളോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശമാണ് പുറത്തായത്. സംസ്ഥാന പ്രസിഡന്റ് വി. സുനിൽ കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പണപ്പിരിവ് എന്നാണ് അനിമോൻ പറയുന്നത്. ഇതിന് പിന്നാലെ വിവാദം കൊഴുക്കുകയാണ്.
കോഴ ആരോപണത്തെ ബാർ അസോസിയേഷൻ പ്രസിഡന്റായ വി. സുനിൽ കുമാർ തള്ളിയിരുന്നു. കെട്ടിട നിർമ്മാണത്തിനാണ് പണപ്പിരിവ് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. വൻ ഗൂഢാലോചനയുടെ ഭാഗമായാണ് പരാതിയും ആകോപണവുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെ ശബ്ദരേഖ ഗൗരവമായി കാണുന്നുവെന്ന് എക്സൈസ് മന്ത്രി എം.ബി രാജേഷും പറഞ്ഞു.