തിരുവനന്തപുരം: മദ്യനയം മാറ്റാന്‍ കൈക്കൂലി നല്‍കണമെന്ന ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പുറത്തുവന്ന ശബ്ദ സന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്‌ക്കണമെന്നും അദ്ദേഹം പറഞ്ഞു. എക്സൈസ് തിരിമറിയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾക്ക് പിന്നാലെ പുറത്തിറക്കിയ പ്രസ്താവനയിലാണ് വി മുരളീധരൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെ പോയെന്ന് വ്യക്തമാക്കണം. നയപരമായ തീരുമാനങ്ങള്‍ മുഖ്യമന്ത്രി അറിയാതെ ഒരിക്കലും നടക്കില്ല. ബാര്‍ ഉടമകളോട് കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണം. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് മുഖ്യമന്ത്രി അറിഞ്ഞാണ്.
സത്യാവസ്ഥ പുറത്തുവരാന്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണം. കേരള സര്‍ക്കാരിന് കീഴിലുള്ള ഒരു ഏജന്‍സിയും നിഷ്പക്ഷ അന്വേഷണം നടത്തില്ല. ബാര്‍ കോഴ ആരോപണത്തില്‍പ്പെട്ട കെ.എം. മാണിയുടെ പാര്‍ട്ടിയെ കൂടെക്കൂട്ടിയവരാണ് സിപിഎം. അഴിമതിയില്‍ യുഡിഎഫും എല്‍ഡിഎഫും ഒരു പോലെയെന്ന് വ്യക്തമാക്കുന്നതാണ് രണ്ടാം ബാര്‍കോഴ ആരോപണമെന്നും കേന്ദ്രമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.