എറണാകുളം : സ്വിഗ്ഗി വിതരണക്കാരുടെ അനിശ്ചിതകാല സമരം തുടരും . എറണാകുളത്ത് സ്വിഗ്ഗി ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് വിതരണക്കാർ സമരം തുടരാൻ തീരുമാനിച്ചത്. ജില്ലാ ലേബർ ഓഫീസറുടെ മദ്ധ്യസ്ഥതയിലാണ് ചർച്ച നടന്നത്. ഇതിൽ മിനിമം നിരക്ക് കൂട്ടാനാകില്ലെന്ന് സ്വിഗ്ഗി നിലപാട് എടുക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച സ്വിഗ്ഗി കമ്പനിയുമായി നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഓൺലൈൻ ഡെലിവറിക്കാർ സമരം പ്രഖ്യാപിച്ചത്. മിനിമം നിരക്ക് ഉയർത്തുക, തേർഡ് പാർട്ടി കമ്പനിക്ക് ഡെലിവറി അനുമതി നൽകിയ തീരുമാനം പിൻവലിക്കുക എന്നീ ആശ്യങ്ങൾ ഉന്നയിച്ചാണ് വിതരണക്കാരുടെ സമരം. 20 രൂപ മാത്രമാണ് നാല് കിലോമീറ്റർ അകലെ ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുന്നത്. ഇത്തരത്തിൽ പോയി വരുമ്പോൾ ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത് 8 കിലോമീറ്ററാണ്. അതിനാൽ നിൽവിൽ നൽകുന്ന 20 രൂപ 35 രൂപയാക്കി ഉയർത്തിയെങ്കിൽ മാത്രമെ തങ്ങൾക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുള്ളൂവെന്ന് ജീവനക്കാർ പറയുന്നു.
ഇതിന് പുറമെ തേർഡ് പാർട്ടി ആപ്ലിക്കേഷന് സ്വിഗി ഡെലിവറി അനുമതി നൽകിയത് വിതരണക്കാർക്ക് വലിയ തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വിഗി ജീവനക്കാർക്ക് നൽകുന്നതിലും ഇരട്ടി തുക തേർഡ് പാർട്ടി ആപ്ലിക്കേഷന് നൽകുന്നു എന്നാണ് ആക്ഷേപം
.മഴയുള്ള സമയങ്ങളിൽ ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ല.
കഴിഞ്ഞ ഒക്ടോബറിലും ജീവനക്കാർ സമരം നടത്തിയിരുന്നു. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിൽ ജീവനക്കാർ ഈ സമരം പിൻവലിക്കുകയായിരുന്നു. അതേസമയം വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്.
Comments