ടെഹ്‌റാൻ: തുർക്കിയിൽ നടന്ന കുർദിഷ് ഭീകരാക്രമണത്തിന് പിന്നാലെ മിസൈൽ ആക്രമണവുമായി ഇറാൻ. കുർദിഷ് ഭീകരരുടെ പ്രധാന കേന്ദ്രമായ വടക്കൻ ഇറാഖ് മേഖലയിലേക്കാണ് ഇറാന്റെ മിസൈലുകളും ഡ്രോണുകളും വന്നുപതിച്ചത്. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാഖ് സ്ഥിരീകരിച്ചു.
വടക്കൻ ഇറാഖ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുർദിഷ് ഭീകരരെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്നാണ് ഇറാൻ സൈന്യത്തിന്റെ പ്രതികരണം. കുർദിസ്ഥാൻ ഡെമോക്രാറ്റിക്ക് പാർട്ടി അംഗങ്ങൾ താമസിക്കുന്ന കെട്ടിടത്തിലേക്ക് അഞ്ച് മിസൈലുകൾ വന്നു പതിച്ചതായി കുർദിഷ് ഇറാഖിലെ കോയ്‌സംഗ്ജഖ് മേഖലയുടെ മേയർ താരിഖ് അൽ-ഹൈദാരി അറിയിച്ചു. കൂടാതെ ഇറാഖിലെ കുർദിഷ് ആധിപത്യമുള്ള മറ്റ് മേഖലകളിലും ആക്രമണം നടന്നതായി മേയർ പറഞ്ഞു. സെപ്റ്റംബർ അവസാനവാരവും സമാനമായ രീതിയിൽ മിസൈൽ-ഡ്രോൺ ആക്രമണം ഇറാൻ നടത്തിയിരുന്നു. കുർദിസ്ഥാൻ മേഖല കേന്ദ്രീകരിച്ച് നടത്തിയ ആക്രമണത്തിൽ പത്തിലധികം പേർ കൊല്ലപ്പെടുകയും ചെയ്തു.
അതേസമയം ഹിജാബിനെതിരായ പ്രക്ഷോഭങ്ങൾ ഇപ്പോഴും ഇറാനിൽ തുടരുകയാണ്. കഴിഞ്ഞ രണ്ട് മാസത്തോളമായി തുടരുന്ന വനിതകളുടെ പ്രക്ഷോഭത്തിൽ കർശനമായ നടപടിയാണ് ഇറാൻ സർക്കാർ സ്വീകരിക്കുന്നത്. ഹിജാബ് ശരിയായ രീതിയിൽ ധരിച്ചില്ലെന്ന് ആരോപിച്ച് പോലീസ് കൊലപ്പെടുത്തിയ മഹ്‌സി അമിനിയെന്ന 22-കാരി ഇറാനിൽ സ്ഥിരതാമസമാക്കിയ കുർദിഷ് വനിതയായിരുന്നു. ഇവരുടെ കൊലപാതകത്തിന് പിന്നാലെയാണ് രാജ്യത്ത് നടപ്പിലാക്കുന്ന നിർബന്ധിത വസ്ത്രധാരണ നിയമത്തിനെതിരെ വനിതകൾ രംഗത്തെത്തിയത്.
Comments