കൊൽക്കത്ത: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ മാപ്പപേക്ഷിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. മുർമുവിനെതിരെ ബംഗാൾ മന്ത്രി അഖിൽ ഗിരി നടത്തിയ പരാമർശത്തെ അപലപിച്ച മമതാ ബാനർജി തൃണമൂൽ കോൺഗ്രസിന് വേണ്ടി ക്ഷമ ചോദിച്ചു.
മന്ത്രി അഖിൽ ഗിരി പറഞ്ഞ കാര്യത്തെ തൃണമൂൽ കോൺഗ്രസ് അപലപിക്കുന്നു. ബാഹ്യരൂപത്തെ അടിസ്ഥാനപ്പെടുത്തി സൗന്ദര്യത്തെ വിലയിരുത്താനാകില്ല. യഥാർത്ഥ സൗന്ദര്യം ഉള്ളിലാണ്. വ്യക്തിപരമായി രാഷ്‌ട്രപതി ദ്രൗപദി മുർമുവിനെ വളരെയധികം ഇഷ്ടപ്പെടുന്നയാളാണ് താൻ. അവരോട് വലിയ ബഹുമാനമാണ് തനിക്കുള്ളത്. ക്ഷമിക്കൂ, പാർട്ടിക്ക് വേണ്ടി മാപ്പ് ചോദിക്കുകയാണ് എന്ന് മമതാ ബാനർജി പറഞ്ഞു.
ആരോ ഒരാൾ തെറ്റ് ചെയ്തു. അതിനെ ഞങ്ങൾ എതിർക്കുന്നു. ഒരിക്കലും പിന്തുണയ്‌ക്കില്ല. സംസാരിക്കുക എന്നത് ഒരു കലയാണ്. ഡിക്ഷ്ണറിക്ക് പുറത്ത് നിന്നും ഒരു വാക്കുകളും താൻ ഉപയോഗിച്ചിട്ടില്ല. എപ്പോഴെങ്കിലും മോശമായ വാക്ക് പറഞ്ഞാൽ ഉടൻ അത് പിൻവലിക്കാറുണ്ടെന്നും മമതാ ബനർജി പറഞ്ഞു.
ദ്രൗപദി മുർമുവിന്റെ ബാഹ്യരൂപത്തിനെതിരെ പരാമർശം നടത്തിയതിന് ബംഗാൾ മന്ത്രി അടുത്തിടെയാണ് വ്യാപക വിമർശനം നേരിട്ടത്. വിവാദ പരാമർശത്തെ തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധവും നടന്നിരുന്നു. തുടർന്ന് അഖിൽ ഗിരി മാപ്പ് പറഞ്ഞ് രംഗത്തെത്തി.
ഗിരിയെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണമെന്നും രാഷ്‌ട്രപതിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇപ്പോഴും ബിജെപി പ്രതിഷേധം തുടരുകയാണ്. കൊൽക്കത്ത ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ പ്രതിഷേധ മാർച്ചുകളും ധർണകളും ബിജെപി നടത്തുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഗിരിയുടെ പ്രസ്താവനയെ അപലപിച്ചിരുന്നു. രാഷ്‌ട്രപതിക്കെതിരെ ഇത്തരം പരാമർശങ്ങൾ നടത്താൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments