ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ശ്രദ്ധാ കൊലപാതകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ശ്രദ്ധയെന്ന യുവതിയെ ലിവിംഗ് ടുഗെതർ പാർട്‌നർ കൊലപ്പെടുത്തിയതിന് ശേഷം ഇക്കാര്യം മറച്ചുവെക്കാൻ ഗൂഗിളിന്റെ ഉൾപ്പെടെ സഹായം ആശ്രയിച്ചുവെന്നാണ് വിവരം. പ്രതിയായ അഫ്താബ് അമീൻ പൂനവാലെ കൊലപാതകത്തിന് ശേഷം രക്തക്കറ വൃത്തിയാക്കാനുള്ള വഴികൾ ഗൂഗിളിൽ കയറി പരിശോധിക്കുകയാണ് ചെയ്തത്.
കൂടാതെ മനുഷ്യ ശരീരത്തിന്റെ അനാട്ടമിയെക്കുറിച്ചും അമീൻ പൂനവാലെ ഗൂഗിളിൽ തിരഞ്ഞ് മനസിലാക്കി. ശ്രദ്ധയെ മെയ് 18ന് കൊലപ്പെടുത്തിയതിന് ശേഷം എപ്രകാരം മൃതദേഹം ഉപേക്ഷിക്കണമെന്ന കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു പൂനവാലെ. അനാട്ടമി വായിച്ച് മനസിലാക്കിയാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നും പ്രതി മൊഴി നൽകി. ഇക്കാര്യങ്ങൾ സാധൂകരിക്കുന്നതിന് പ്രതിയുടെ ഇലക്ട്രോണിക് ഗാഡ്‌ജെറ്റ്‌സ് എല്ലാം പോലീസ് കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയിരുന്നു.
28-കാരിയായ ശ്രദ്ധയെ 35 കഷ്ണങ്ങളായി വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു പ്രതി. ഇതിനായി പുതിയ ഒരു റെഫ്രിജറേറ്റർ യുവാവ് വാങ്ങിയിരുന്നു. തുടർന്ന് പല ദിവസങ്ങളിലായി മൃതദേഹാവശിഷ്ടങ്ങൾ അൽപാൽപം എടുത്ത് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിച്ചു. രാത്രി രണ്ട് മണിക്കാണ് ഇതിനായി പ്രതി പോയിരുന്നത്. ഇത്തരത്തിൽ ഫ്രഡ്ജിൽ സൂക്ഷിച്ച മുഴുവൻ മൃതദേഹാവശിഷ്ടങ്ങളും 18 ദിവസമെടുത്ത് പ്രതി ഉപേക്ഷിച്ചു.
അമേരിക്കൻ ക്രൈം ഡ്രാമയായ ഡെക്‌സ്റ്റർ കാണുന്ന ശീലവും പ്രതിക്കുണ്ടായിരുന്നു. ഇത് മൃതദേഹം വെട്ടിനുറുക്കാൻ സഹായിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മുംബൈ സ്വദേശിയാണ് 28-കാരനായ പ്രതി. കൊല്ലപ്പെട്ട ശ്രദ്ധയുടെ പിതാവ് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചത്. നവംബർ 10നാണ് പോലീസിൽ പരാതി ലഭിച്ചത്. ശ്രദ്ധയെ കാണാനില്ലെന്നായിരുന്നു പരാതി.
ഡേറ്റിംഗ് ആപ്പ് വഴിയായിരുന്നു ശ്രദ്ധയും അമീനും പരിചയപ്പെട്ടത്. തുടർന്ന് ഡൽഹിയിലെ ഛത്താർപൂരിലേക്ക് ഒരുമിച്ച് താമസം മാറുകയായിരുന്നു. മൂന്ന് വർഷത്തോളം ലിവിംഗ് ടുഗദർ ബന്ധത്തിൽ ഇവർ തുടർന്നു. യുവാവിനെ വിവാഹം കഴിക്കണമെന്ന ആവശ്യം ശ്രദ്ധ മുന്നോട്ടുവെച്ചിരുന്നു. കൂടാതെ മറ്റ് പല കാര്യങ്ങൾ സംസാരിച്ചും ഇരുവരും വഴക്കുകൂടി. ഇത്തരത്തിൽ യെ് 18ന് രാത്രിയും ഇരുവരും വഴക്കിട്ടു. ഇത് ബലപ്രയോഗത്തിലേക്ക് എത്തുകയും ശ്രദ്ധയെ കഴുത്തുഞെരിച്ച് കൊല്ലുന്നതിലേക്ക് എത്തുകയുമായിരുന്നു.
Comments