തിരുവനന്തപുരം: അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണെന്നും ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് മാതാ അമൃതാനന്ദമയി ദേവിയെന്നും ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. കേരളത്തെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റുന്നതിന് യൂറോപ്പ് ചുറ്റിയടിച്ച പിണറായി വിജയനും മന്ത്രി പരിവാരങ്ങളും കൊല്ലത്തെ അമൃതപുരി സന്ദർശിക്കണം. അമൃതപുരിയെന്ന വിദ്യാഭ്യാസ ഹബ്ബിൽ വി ശിവൻകുട്ടിയും പി.രാജീവും പോയിട്ടില്ല എന്ന് ഉറപ്പാണ്. പിണറായി സഖാവ് മകളെ ചേർക്കാൻ കോയമ്പത്തൂരിലെ അമൃത ക്യാമ്പസിൽ ബെർലിൻ കുഞ്ഞനന്തനെയും കൂട്ടിപോയ കാര്യം പരസ്യമായ രഹസ്യമാണ്. സ്വാശ്രയ കോളേജ് വിരുദ്ധ സമരത്തിന്റെ ചോര ഉണങ്ങുന്നതിന് മുമ്പായിരുന്നു യാത്ര. അതിനാൽ തലയിൽ മുണ്ടിട്ടിട്ടാണ് പിണറായി വിജയൻ അവിടെ പോയത്. അതിനാൽ കോയമ്പത്തൂർ ക്യാമ്പസ് ശരിക്കും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടസില്ല എന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
മരുഭൂമിയായിരുന്ന 150 ഏക്കർ സ്ഥലമാണ് ഫലവൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് ഒരു പൂങ്കാവനമാക്കി മാറ്റി ദക്ഷിണേന്ത്യയിലെ ശ്രദ്ധേയ ക്യാമ്പസ് ആക്കി മാതാ അമൃതാന്ദമയി ദേവി മാറ്റിയത്. പിണറായി ഇനിയെങ്കിലും കൊല്ലത്തെ അമൃതപുരി പോയി കാണണം. കേരളത്തിലെ ഒരു വിദ്യാഭ്യാസ മന്ത്രി പോലും ഇവിടം സന്ദർശിച്ചിട്ടില്ല. എന്നാൽ മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാർ ഇവിടെ വന്നിട്ടുണ്ട്. കെട്ട്യോളെയും കൂട്ടി യൂറോപ്പിലേയ്‌ക്ക് പോയപോലെ മന്ത്രി വി.ശിവൻകുട്ടി കൊല്ലത്തെ അമൃതപുരി ക്യാമ്പസ് സന്ദർശിക്കണം. മനോഹരമായ ഇവിടുത്തെ ക്യാമ്പസ് കെട്ടിടങ്ങൾ സമ്പന്ന രാജ്യങ്ങളിലെ വിദ്യാലയങ്ങളോട് കിടപിടിക്കുന്നതാണ്. ഇങ്ങനെ ഒന്നല്ല, വേറെ 7 ക്യാമ്പസ് കൂടിയുണ്ട്. കൊച്ചി, കോയമ്പത്തൂർ, ചെന്നൈ, മൈസൂർ, ബെംഗളൂരു, അമരാവതി തുടങ്ങിയ കേന്ദ്രങ്ങളിൽ രാജ്യമെമ്പാടും വ്യാപിച്ചു കിടക്കുന്ന ക്യാമ്പസുകൾ. ഏകദേശം 25000 വിദ്യാർത്ഥികൾ ഇവിടങ്ങളിൽ പഠിക്കുന്നു.
പത്തു ലക്ഷത്തിൽ പരം സ്‌ക്വയർ ഫീറ്റ് സ്ഥലത്ത് വിസ്തരിച്ചു കിടക്കുന്ന അമൃതപുരി. കൊച്ചി, ഫരീദാബാദ് എന്നിവടങ്ങളിൽ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വരാൻ പോകുന്ന റിസർച്ച് പാർക്കുകൾ. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക ഗവേഷണ രംഗത്ത് ഒഴിച്ചു നിർത്താനാകാത്ത സ്ഥാപനങ്ങളായി തീരും ഇവ എന്ന് തീർച്ചയാണ്. അമൃതയിലെ ഗവേഷകർ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും, അഗ്നി-പ്രതിരോധ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള ടെന്റുകളും അതിർത്തികളിൽ നമ്മുടെ ജവാന്മാരുടെ ജീവന് കരുതലും സുരക്ഷയും ഏകുന്നുണ്ട്. ഇന്ത്യയിൽ യുജിസി റാങ്കിംഗിൽ അഞ്ചാം സ്ഥാനമുണ്ട് അമൃത ഡീംമ്ഡ് യൂണിവേഴ്സിറ്റിക്ക്. അമൃതപുരി കേരളത്തിലെ ഒരു വിദ്യാഭ്യാസ ഹബ്ബ് ആണ്.
കേരളത്തിന്റെ എൽഡിഎഫ്-യുഡിഎഫ് സർക്കാരുകൾ അമൃത വിജ്ഞാന വിപ്ലവത്തോട് കാണിച്ച അനാദരവ് വളരെ ക്രൂരമാണ്. മാതാ അമൃതാനന്ദമയി ആൾ ദൈവമാണ്, അവരെ ചെന്നു കണ്ടാൽ പുരോഗമന കേരളം പുച്ഛിക്കും എന്നിങ്ങനെയുള്ള അബദ്ധവിചാരങ്ങളും ജോൺ ബ്രിട്ടാസിനെ പോലെയുള്ളവർ നടത്തിയ ക്രൂരമായ അപവാദ പ്രചരണങ്ങളുമാണ് പ്രധാന കാരണങ്ങൾ. അമൃതപുരിയെ കേരളം പുന:ർവായന നടത്തണം. വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രി അവിടം സന്ദർശിക്കണം. കേരളത്തെ വിദ്യാഭ്യാസ ഹബ്ബ് ആക്കുവാനുള്ള സർക്കാരിന്റെ ശ്രമം ആത്മാർത്ഥമാണെങ്കിൽ അമ്മയെ അതിന്റെ ബ്രാൻഡ് അംബാസിഡർ ആക്കണം. മാതാ അമൃതാനന്ദമയി അസാധാരണ പ്രതിഭയുള്ള ഒരു ദേവിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ എഡ്യുക്കേഷനിസ്റ്റാണ് അമ്മ എന്നും അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments