ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടെയിലറായ ആമസോണിലും കൂട്ടപ്പിരിച്ചുവിടൽ.10,000 ജീവനക്കാരെ ഈയാഴ്ച പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. വളർച്ചാ നിരക്ക് കുറഞ്ഞതിനും നഷ്ടം കൂടിയതിനും പിന്നാലെയാണ് നടപടിയെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കൽ നടപടികൾ നടപ്പിലാക്കാൻ ആമസോൺ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ആഗോളതലത്തിൽ 1.6 ദശലക്ഷത്തിലധികം പേർ ജോലി ചെയ്യുന്ന കമ്പനിയാണ് ആമസോൺ. 10,000 പേരെ പിരിച്ചുവിടുന്നതോടെ കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലാകുമിത്. തൊഴിലാളികളുടെ എണ്ണത്തിന്റെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് പിരിച്ചുവിടൽ പ്രതിനിധീകരിക്കുന്നത്.
റീട്ടെയിൽ ഡിവിഷൻ, ഹ്യൂമൻ റിസോഴ്സ്, അലക്സ വോയ്സ് അസിസ്റ്റന്റിന്റെ ഉത്തരവാദിത്തം കൈകാര്യം ചെയ്യുന്ന സംഘം ഉൾപ്പടെയുള്ള ഗ്രൂപ്പിനെയാണ് ജോലിയിൽ നിന്ന് പിരിച്ചുവിടുന്നത്. അവധിക്കാല സീസണിലെ വളർച്ചയിലെ മാന്ദ്യത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് വരുന്നത്. കഴിഞ്ഞ ദിവസമാണ് മെറ്റയിൽ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടത്. ഇതിന് പിന്നാലെയാണ് ആമസോണിന്റെ നടപടി.
Comments