ഗുവാഹത്തി: നിരോധിത ഭീകര സംഘടനയായ ക്യാമ്പസ് ഫ്രണ്ടിന്റെ നേതാവ് ആമിർ ഹസൻ റിമാൻഡിൽ. അഞ്ച് ദിവസത്തേക്കാണ് ആമിർ ഹസനെ റിമാൻഡ് ചെയ്തത്. അറസ്റ്റിലായ ആമിറിനെ കഴിഞ്ഞ ദിവസമാണ് അസം പോലീസ് ഗുവാഹത്തിയിൽ എത്തിച്ചത്.
ഇന്നലെയാണ് ആമിറിനെ കോടതി റിമാൻഡ് ചെയ്തത്. പ്രാഥമിക ചോദ്യം ചെയ്യലിന് പിന്നാലെ ഇന്നലെ ഉച്ചയോടെ പോലീസ് ഇയാളെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. റിമാൻഡിന് ശേഷം ഇയാളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അസം പോലീസ്.
കഴിഞ്ഞ ദിവസമായിരുന്നു ആമിർ ഹംസയെ പോലീസ് അറസ്റ്റ് ചെയ്തത്. എൻഐഎ പരിശോധനയ്‌ക്കിടെ ഇയാൾ അസമിൽ നിന്നും ബംഗളൂരുവിലേക്ക് കടക്കുകയായിരുന്നു. ത്രിപുരയിൽ നിന്നുള്ള കുടുംബത്തോടൊപ്പം ബംഗളൂരുവിൽ ഒളിച്ചു കഴിയുകയായിരുന്നു ആമിർ. ഇതിനിടെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
അസമിലെ ഭക്വമാരി സ്വദേശിയാണ് ആമിർ. അറസ്റ്റിന് പിന്നാലെ ഇയാളുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിൽ പോപ്പുലർ ഫ്രണ്ടിന്റെയും ക്യാമ്പസ് ഫ്രണ്ടിന്റെയും പേരിലുള്ള രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന് പുറമേ ഹിജാബ് വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും പിടിച്ചെടുത്തിരുന്നു.
Comments