തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് തമിഴ്നാട് ഡി.എം.കെ നേതാവും എംപിയുമായ തിരുച്ചി ശിവ. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണറെന്നും ജനങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് നാടിനാവശ്യമെന്നുമാണ് ഡിഎംകെ നേതാവിന്റെ വാദം. ഇത് ദക്ഷിണേന്ത്യ ആണെന്ന് ഗവർണറെ ഓർമ്മിപ്പിക്കുന്നുവെന്നും രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത് തിരുച്ചി ശിവ വെല്ലുവിളിച്ചു.
”മിസ്റ്റർ ഖാൻ നിങ്ങൾക്ക് തെറ്റ് പറ്റി, ഇത് കേരളമാണ്’ എന്നാണ് ഇവിടുത്തെ പ്ലക്കാർഡുകളിൽ കാണുന്നത്. എന്നാൽ ഞാൻ അതിൽ ഒരു മാറ്റം വരുത്തുകയാണ്. ‘മിസ്റ്റർ ഖാൻ ഇത് ദക്ഷിണേന്ത്യ ആണ്’. സമരത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അഭിവാദ്യം അർപ്പിച്ചിട്ടുണ്ട്. പ്രത്യേകം അറിയിക്കണമെന്ന് പറഞ്ഞേൽപ്പിച്ചിട്ടുണ്ടെന്നും തിരുച്ചി ശിവ പറഞ്ഞു.
കേരളത്തിലേത് പോലെയാണ് തമിഴ്നാട്ടിലും ഗവർണർ ഇടപെടുന്നത്. രാജ്യത്ത് ഒരു ഭാഷ, ഒരു മതം എന്നിവ കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ചാൻസലർ പദവി ഉപയോഗിച്ചു കൊണ്ട് ഇത്തരക്കാരെ നിയമിക്കാനാണ് ശ്രമം. തമിഴ്നാട്ടിൽ 20 ബില്ലുകൾ ഒപ്പിടാതെ വച്ചിരിക്കുന്നു. നിങ്ങളെ പോലെ തന്നെയാണ് ഞങ്ങൾ. ഗവർണറെ തിരിച്ചു വിളിക്കണം എന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രത്യേക അധികാരങ്ങൾ ഇല്ലാത്ത ഗവർണർ പദവിയിൽ നിയമിക്കപ്പെടുന്നതിന് പ്രത്യേക യോഗ്യത വേണ്ടെന്ന് അംബേദ്കർ തന്നെ പറഞ്ഞിട്ടുണ്ട്. ഒരു അധികാരവും ഇല്ലാത്ത പദവിയാണ് ഗവർണർ. നമുക്ക് ഗവർണറെ ആവശ്യമില്ല.
Comments