തിരുവനന്തപുരം: ഗവർണർ കേരളത്തിൽ മലിന ബോംബ് വർഷിക്കുന്നുവെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി കെ ശ്രീമതി. ഗവർണർ വാ തുറന്നാൽ മലിനമായ വർത്തമാനമാണ് പറയുന്നതെന്ന് ശ്രീമതി പറഞ്ഞു. ഗവർണർ മൂലയ്ക്കിരുന്ന മഴുവെടുത്ത് പുറത്തിട്ടുവെന്നും ശ്രീമതി ആക്ഷേപിച്ചു.
കേരളം എല്ലാത്തിലും ഒന്നാമതാകുന്നതിൽ ഗവർണർക്കും കേന്ദ്ര സർക്കാരിനും കണ്ണുകടിയാണ്. ഗവർണർ ആവശ്യപ്പെടുന്നതെല്ലാം സംസ്ഥാന സർക്കാർ ചെയ്തു കൊടുക്കുന്നു. എന്നിട്ടും സർവകലാശാല നിയമനങ്ങളിൽ ഇങ്ങനെ ഇടപെടുന്നത് ശരിയാണോ എന്നും പി കെ ശ്രീമതി ചോദിച്ചു.
ഗവർണർക്ക് വലിയ അധികാരങ്ങളൊന്നും ഇല്ല. എന്നിട്ടും വലിയ ദ്രോഹങ്ങൾ ചെയ്യുന്ന ഗവർണർ ഒരു ശാപവും ഭാരവുമായി മാറിയിരിക്കുന്നു. മര്യാദയുണ്ടെങ്കിൽ ഗവർണർ രാജി വെച്ച് പുറത്ത് പോകണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
മാദ്ധ്യമങ്ങൾ കേരളത്തെ തകർക്കാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്. ഗവർണർക്കും മാദ്ധ്യമങ്ങളുടെ ഭാഷയാണ്. ഈ ഗവർണറെ സഹിക്കാൻ ഇനിയുമാകില്ലെന്നും പി കെ ശ്രീമതി പറഞ്ഞു. ഗവർണർക്കെതിരെ ഇടതുപക്ഷം സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ പി കെ ശ്രീമതി.
Comments