തൃശൂർ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബോഡി ഷെയിമിങ്ങിലൂടെ ആക്ഷേപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ഗവർണർക്കെതിരെ സംസ്ഥാന വ്യാപകമായി എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധക്കൂട്ടായ്മയിൽ പങ്കെടുത്ത് തൃശൂരിൽ സംസാരിക്കുകയായിരുന്നു പി.കെ ശ്രീമതി. സർക്കാരും ഗവർണറുമായുളള ഏറ്റുമുട്ടൽ പരാമർശിക്കവേയാണ് സഭ്യത വിട്ട വാക്കുകളിലൂടെ മുൻ എംപി കൂടിയായ പി.കെ ശ്രീമതി ഗവർണറെ ആക്ഷേപിച്ചത്.
പ്രസംഗത്തിൽ പലപ്പോഴും ഗവർണറുടെ ശരീരഘടനയെയും സമീപനത്തെയും ആക്ഷേപിക്കുന്ന പരാമർശങ്ങൾ പി.കെ ശ്രീമതി നടത്തി. കേരളത്തിലെ ഗവർണർ ഭാരമോ ശാപമോ ആയി മാറിയെന്നും എത്രയും വേഗം കാലിയാക്കി പോകണമെന്നും ശ്രീമതി ആവശ്യപ്പെടുന്നു. ഇപ്പോഴത്തെ യുദ്ധത്തിലെല്ലാം മലിന ബോംബ് വർഷിച്ചുകൊണ്ടിരിക്കുകയാണ്. വാ തുറന്നാൽ മാലിന്യം കലർന്ന വാക്കുകളുമായി ഗവർണർ ഇറങ്ങിപ്പുറപ്പെട്ടിരിക്കുകയാണെന്ന് പി.കെ ശ്രീമതി ആരോപിച്ചു
ഗവർണർ വാ തുറന്നാൽ പേടിയാണ്. വൃത്തികെട്ട പല്ല് കാണുന്നതുകൊണ്ടല്ല, വായിൽ നിന്ന് പുറത്തേക്ക് വരുന്നത് എന്താണ്? പികെ ശ്രീമതി ചോദിച്ചു. ഒരു ഗവർണർക്ക് ഇതുപോലൊരു പദവിയിലിരുന്ന് ഉപയോഗിക്കാൻ പറ്റുന്ന വാക്കുകളാണോ ആ മനുഷ്യൻ ഉപയോഗിക്കുന്നത്. വന്ന് കുറച്ചു നാളുകൾ കഴിഞ്ഞപ്പോൾ തന്നെ തുടങ്ങിയതാണ് എന്നിങ്ങനെയായിരുന്നു പി.കെ ശ്രീമതിയുടെ വാക്കുകൾ.
ഗവർണർ എപ്പോ നോക്കിയാലും മുഖ്യമന്ത്രിയെ പുളിച്ച ചീത്ത പറയുകയാണ്. മുഖ്യമന്ത്രിയെ പറയുകയെന്നാൽ മലയാളികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിരീക്ഷണവും പി.കെ ശ്രീമതി നടത്തി. അങ്ങനെ മലയാളികളെ അപമാനിക്കാൻ ഇറങ്ങിയ ഈ ഗവർണറെ എങ്ങനെയാണ് നമ്മുടെ ഗവർണർ എന്ന് പറയുക. അത് ഇനിയെങ്കിലും തിരിച്ചറിഞ്ഞ് ഗവർണർ സ്ഥാനം കാലിയാക്കി പോകണമെന്നും പി.കെ ശ്രീമതി പറയുന്നു.
ഈ പ്രതിഷേധത്തിന്റെ അലയൊലി ആ രാജ്ഭവനിലെത്തുമ്പോൾ അത് മനസിലാക്കി സാമാന്യ മര്യാദയ്‌ക്ക് പെട്ടന്ന് രാജിവെച്ച് ഒഴിയണം. ഇത് ശരിയായ സമീപനമല്ലെന്ന് എന്തുകൊണ്ട് ആ മനുഷ്യൻ തിരിച്ചറിയുന്നില്ലെന്നും ശ്രീമതി ചോദിക്കുന്നു.
Comments