ന്യൂഡൽഹി: ഖത്തറിൽ ലോകകപ്പ് ഫുട്ബോൾ അരങ്ങുതകർക്കുമ്പോൾ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമിന് ശാരീരിക മാനസിക ബലം നൽകുക ഒരു മലയാളി. ബൽജിയം ടീമിന്റെ വെൽനെസ് കോച്ച് 48കാരനായ വിനയ് മേനോൻ എന്ന മലയാളി യാണ്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനാണ് ബൽജിയത്തിനൊപ്പമുള്ള ഇന്ത്യക്കാരനെ പരിചയപ്പെടുത്തിയത്.
എറണാകുളം ജില്ലയിൽ ആലുവ പറവൂരിനടുത്ത് ചെറായി സ്വദേശിയാണ് വിനയ് മേനോൻ. പോണ്ടിച്ചേരി സർവകലാശാലയിൽ നിന്നും ഫിസിക്കൽ എഡ്യൂക്കേഷനിൽ എംഫിൽ നേടിയ ശേഷം പൂനെ കൈവല്യധാമിൽ നിന്നും യോഗ ശാസ്ത്രത്തിലും പരിശീലനം നേടി. ദുബായിൽ റിസോർട്ടിൽ ഫിസിയോ ആയിട്ടാണ് ആദ്യം ജോലി ആരംഭിച്ചത്.
മുൻപ് ചെൽസിയുടെ സംഘത്തിലേയ്ക്ക് വിനയ് എത്തിപ്പെടാൻ കാരണം ചെൽസിയുടെ ഉടമസ്ഥനായിരുന്ന റൊമാൻ അബ്രാമോ വിച്ചാണ്. താരത്തിന്റെ വ്യക്തിഗത യോഗ പരിശീലകനായതോടെയാണ് വിനയ് മേനോനെ ചെൽസിക്ക് ഇഷ്ടമായത്. 2011-12 സീസണിലും 2020-21 സീസണിലും ക്ലബ്ബിന്റെ കരുത്തൻ താരങ്ങളുടെ ശാരീരിക-മാനസിക പരിശീലനത്തിൽ വിനയ് മേനോൻ പ്രധാന ചുമതലകൾ വഹിച്ചിരുന്നു. നിലവിൽ ചെൽസി വിടാതെ തന്നെയാണ് ബെൽജിയം ദേശീയ ടീമിനൊപ്പം വിനയ് പ്രവർത്തിക്കുന്നത്.
വിവിധ രാജ്യങ്ങളുടെ ടീമിനൊപ്പമുള്ള ഇന്ത്യൻ ആരാധകരുടെ ആവേശം ബെൽജിയത്തിന് വേണ്ടിയും ആരവമായി ഉയരണ മെന്നാണ് വിനയ് മേനോൻ അഭ്യർത്ഥിക്കുന്നത്. ഇന്ത്യൻ വംശജർ വിവിധ രംഗത്ത് തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഫുട്ബോൾ ഫെഡറേഷൻ സെക്രട്ടറി ഡോ. ഷാജി പ്രഭാകരൻ പറഞ്ഞു.
Comments