തിരുവനന്തപുരം: ഗവർണർക്കെതിരെ എൽഡിഎഫ് നടത്തിയ രാജ്ഭവൻ മാർച്ചിൽ പ്രവർത്തകരുടെ കുറവ് ചർച്ചയാകുന്നു. ഒരു ലക്ഷം പേരെ പങ്കെടുപ്പിച്ചുകൊണ്ട് രാജ്ഭവനിൽ പ്രതിഷേധം നടത്തുമെന്ന് ആയിരുന്നു എൽഡിഎഫിന്റെയും സിപിഎം നേതാക്കളുടെയും പ്രഖ്യാപനം. എന്നാൽ ഇതിന്റെ പകുതി ആളുകൾ പോലും എത്തിയില്ലെന്നതാണ് സത്യം.
ആള് കുറഞ്ഞതോടെ ന്യായീകരണവുമായി നേതാക്കളും രംഗത്തെത്തി. മാർച്ചിൽ സംസാരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും ഇക്കാര്യം പരാമർശിച്ചു. പലയിടത്തായി നിൽക്കുന്നതുകൊണ്ടാണ് ആള് കുറഞ്ഞുവെന്ന് തോന്നുന്നത് എ്ന്നായിരുന്നു എംവി ഗോവിന്ദന്റെ കണ്ടെത്തൽ. ഒരു ലക്ഷം ആളുകളെ ഉൾക്കൊളളാൻ രാജ്ഭവന്റെ പരിസരത്ത് സൗകര്യമില്ലാത്തത് കൊണ്ടാണ് പല സ്ഥലങ്ങളിൽ നിൽക്കാൻ നിർദ്ദേശിച്ചതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗവർണർ നടത്തിയ പരാമർശവും ഇതിന്റെ കാരണമായി എംവി ഗോവിന്ദൻ നിരത്തി. ആരാണ് രാ്ജ്ഭവനിലേക്ക് വരുന്നതെന്ന് നോക്കട്ടെ എന്നാണ് ഗവർണർ പറഞ്ഞത്. ആരെങ്കിലും അതിനുളളിൽ കയറി പ്രശ്‌നമുണ്ടായാൽ അത് ഉയർത്തിക്കാട്ടാൻ വേണ്ടിയാണ് ഗവർണറുടെ നീക്കമെന്നും അതിനാൽ മാർച്ചിൽ പങ്കെടുത്ത ഓരോരുത്തരും ഓരോ വോളന്റിയറായി സ്വയം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറയുന്നു. ജില്ലാ കേന്ദ്രങ്ങളിലെ പരിപാടികളിലും ആളുകൾ പങ്കെടുക്കുന്നുണ്ടെന്ന മുൻകൂർ ജാമ്യവും പാർട്ടി സെക്രട്ടറി പങ്കുവെച്ചു.
അതേസമയം ഒരു ലക്ഷം പേർ അണിനിരക്കുന്ന പ്രതിഷേധമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വലിയ പ്രചാരം നടത്തിയ സിപിഎമ്മിന് പരിപാടിയിൽ ആള് കുറഞ്ഞത് വലിയ തിരിച്ചടിയായിരിക്കുകയാണ്. സിപിഎമ്മിന്റെ നിർബന്ധത്തിലാണ് ഗവർണർക്കെതിരെ ഇത്തരമൊരു പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുളള വാക്‌പോര് രൂക്ഷമായിരിക്കെ രാജ്ഭവനിലേക്ക്് നടത്തിയ പ്രതിഷേധ മാർച്ചിൽ ആള് കുറഞ്ഞത് ക്ഷീണം ചെയ്തതും സിപിഎമ്മിനാണ്.
കേരളത്തിനെതിരായ നീക്കം ചെറുക്കുക, ഉന്നത വിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുക തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിലാണ് എൽഡിഎഫ് രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്.
Comments