മലപ്പുറം : ജില്ലയിൽ ലോകകപ്പ് ആവേശം പകർന്ന് അർജന്റീന ഫാൻസ്. തൂവൽ തീരത്ത് അർജന്റീന താരം ലയണൽ മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ടുയർത്തിയാണ് ലോകകപ്പിനെ മലപ്പുറം വരവേൽക്കുന്നത്. 80 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ടാണ് ആരാധകർ ഉയർത്തിയിരിക്കുന്നത്. തീരദേശ പാതയിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.
പുതിയ കെ.എസ്.ആർ.ടി.സി സർവിസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തീരദേശ പാതയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്തെ മെസ്സിയെ കാണാൻ ഒട്ടേറെ പേരാണെത്തുന്നത്. ഖത്തർ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നത് പുല്ലാവൂർ പുഴയിലെ മെസ്സി, നെയ്മർ, റൊണാൾഡോ എന്നീ മൂവർ സംഘത്തിനെയാണ്. ഇതിന് പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. കട്ടൗട്ടുകൾ നീക്കണം എന്ന വാദവുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് വന്നതാണ് എല്ലാത്തിനും തുടക്കമായത്.
എന്നാൽ ഇതിനിടെയാണ് മലപ്പുറത്ത് 80 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ട് ഉയർന്നിരിക്കുന്നത്. കാൽപ്പന്തുകളിയുടെ നിരവധി ആരാധകരാണ് മലപ്പുറത്തുള്ളത്. കട്ടൗട്ട് സ്ഥാപിച്ച് മാത്രമല്ല ഇവിടുത്തുകാർ ലോകകപ്പിനെ വരവേൽക്കുന്നത്. കൃക്കലങ്ങോട്ടിലെ ഒരു കെട്ടിടത്തിന് മുകളിൽ ആരാധകർ വരച്ചിരിക്കുന്നത് ലയണൽ മെസ്സിയുടെ ചിത്രമാണ്. രാവും പകലും ഇല്ലാതെ അഞ്ച് ദിവസം എടുത്താണ് ഈ ചിത്രം വരച്ചിരിക്കുന്നത്.
Comments