ആലപ്പുഴ : ചരിത്ര പ്രസിദ്ധമായ മണ്ണാറശ്ശാല ആയില്യം തൊഴുത് നിർവ്യതിയടഞ്ഞ് ഭക്തസഹസ്രങ്ങൾ. രണ്ട് വർഷത്തെ കൊറോണ പ്രതിസന്ധിക്കു ശേഷമുള്ള ഇത്തവണത്തെ ആയില്യത്തിന് രാവിലെ മുതൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് നട തുറന്നത്.
പിന്നാലെ നിർമ്മാല്യദർശനം, അഭിഷേകം എന്നിവ നടന്നു . ശേഷം കുടുംബ കാരണവർ എംകെ പരമേശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജകളും ഉണ്ടായി . മണ്ണാറശാല ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങളിലെ പൂജകൾക്കുള്ള സവിശേഷ അധികാരം മുഖ്യ പൂജാരിണിയായ മണ്ണാറശാല അമ്മയക്കാണ് .
ആയില്യം നാളിൽ അമ്മയുടെ കാർമികത്വത്തിൽ പൂജകൾ നടത്തുവാൻ കഴിയാത്ത
സാഹചര്യമായതിനാൽ നൂറ്റാണ്ടുകളായി കുടുംബ കാരണവരുടെ കാർമികത്വത്തിൽ വൃശ്ചിക മാസത്തിൽ എല്ലാ ദിവസം, ശിവരാത്രി നാളിലും ശ്രീകോവിലിൽ നടത്തി വരുന്ന പ്രത്യേക പൂജകൾ, കലശാഭിഷേകം , വിശേഷാൽ ചടങ്ങുകൾ ആയില്യം നാളിലും നടത്തി. ഈ ചടങ്ങ് ആരംഭിച്ച ശേഷം നടക്കുന്ന ആയില്യം മഹോത്സവം എന്ന പ്രത്യേകതയും ഈ വർഷം ഉണ്ട്.
രാവിലെ പതിനൊന്ന് മണിയോടെ മണ്ണാറശാല അമ്മ ഭക്തർക്ക് ദർശനം നൽകി അനുഗ്രഹിച്ചു.ക്ഷേത്രത്തിലെ ആയില്യ സദ്യയിലും പങ്കെടുത്താണ് നാടിന്റെ നാനഭാഗങ്ങളിൽ നിന്നെത്തിയ ഭക്തർ നാഗരാജാവിന്റെ അനുഗ്രഹം നേടി മടങ്ങിയത്.
Comments