കോഴിക്കോട്: കെ സുധാകരന്റെ വിവാദപരാമർശങ്ങൾ ലീഗ് യോഗം ചർച്ച ചെയ്‌തെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. മുസ്ലീംലീഗ് നേതൃയോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംഭവിച്ചത് നാക്കുപിഴവാണെന്നും സുധാകരൻ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ കോൺഗ്രസ് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.
സുധാകാരനെതിരെ നടപടി വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇനി ആവർത്തിക്കില്ല എന്ന് ഉറപ്പു തന്നിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് കോൺഗ്രസിന്റെ കേന്ദ്ര- സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുധാകരനെ താക്കീത് ചെയ്യണമെന്നോ ശാസിക്കണമെന്നോ മിസ്ലീം ലീഗ് പറഞ്ഞിട്ടില്ല. മറ്റൊരു പാർട്ടിയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവനയെ കുറിച്ച് കെ സുധാകരൻ പാണക്കാട് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും സംസാരിച്ചു. തെറ്റിദ്ധാരണ മാറാനുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്.വിഷയത്തിൽ ലീഗിനുണ്ടായിരുന്ന വികാരം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന് കോൺഗ്രസിൽ നിന്ന് ലഭിച്ച മറുപടിയിൽ സംതൃപ്തരാണ്. പ്രസ്താവന ആവർത്തിക്കാതെ നോക്കാനുള്ള ചുമതല പാർട്ടിക്കുണ്ടെന്നും പിഎംഎ സലാം ചൂണ്ടിക്കാട്ടി.
Comments