വയനാട് : കൽപ്പറ്റയിൽ വീട്ടമ്മ തീകൊളുത്തി മരിച്ച സംഭവത്തിൽ ഭർത്താവ് പോലീസിൽ കീഴടങ്ങി. പുലിക്കാട് കണ്ടിയിൽപൊയിൽ മുഫീദയുടെ (48) മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പുലിക്കാട് ടി കെ ഹമീദ് ഹാജി (57) ആണ് കീഴടങ്ങിയത്.
ജൂലൈ മൂന്നിനാണ് വീട്ടമ്മ ആത്മഹത്യാശ്രമം നടത്തിയത്. ഭർത്താവും മകനും അടക്കമുള്ളവർ നോക്കി നിൽക്കെ വീട്ടമ്മ തീകൊളുത്തുകയായിരുന്നു. ചികിത്സയിലിരിക്കെ സെപ്റ്റംബർ രണ്ടിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് ഇവർ മരിച്ചത്. തുടർന്ന് ഹമീദ് ഹാജിക്കെതിരെ പോലീസ് കേസെടുത്തതോടെ ഇയാൾ ഒളിവിൽ പോയി. കേസിലെ ഒന്നാം പ്രതിയാണ് ഹമീദ് ഹാജി.
ഹമീദ് ഹാജിയുടെ ആദ്യ ഭാര്യയിലെ മകൻ ജാബിർ ആണ് കേസിലെ രണ്ടാം പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഫീദയെ ഭീഷണിപ്പെടുത്തിയ വീഡിയോ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. മുഫീദയെ ഭീഷണിപ്പെടുത്തിയ ഇവർ, ആത്മഹ്യ ചെയ്യുന്നതിൽ നിന്ന് വീട്ടമ്മയെ തടയാൻ തയ്യാറായില്ല.
വീട്ടിൽ അതിക്രമിച്ചു കയറൽ, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ഹമീദ് ഹാജിയുടെ അനുജൻ നാസർ വിദേശത്താണ്.
Comments