തിരുവനന്തപുരം: യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തിൽ നടപടിയെടുക്കാതെ മോട്ടോർ വാഹന വകുപ്പ്. റൂട്ടിലോടുന്ന ബസുകളിൽ ഇത്തരം വീഴ്ചകളുണ്ടായാൽ എംവിഡി ഉദ്യോഗസ്ഥർ ഉടൻ ബസ് പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമായ പിഴവുണ്ടെങ്കിൽ ബസിന്റെ ഫിറ്റ്നെസ്സ് റദ്ദാക്കും. ഈ നിയമമാണ് കെഎസ്ആർടിസിയ്ക്ക് വേണ്ടി കാറ്റിൽ പറത്തിയിരിക്കുന്നത്.
ഏതെങ്കിലും തരത്തിലുള്ള തകരാർ കണ്ടെത്തിയാൽ അവ പരിഹരിച്ചതിന് ശേഷം ബസ് വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം മാത്രമേ ഓടിക്കാവൂ എന്നാണ് നിയമത്തിൽ വ്യക്തമാക്കുന്നത്. സ്വകാര്യ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും കാര്യത്തിൽ ഈ നിയമം വളരെ കൃത്യമായാണ് പാലിക്കുന്നത്. എന്നാൽ കെഎസ്ആർടിസിയുടെ കാര്യം വരുമ്പോൾ മെല്ലെപോക്കാണ്. ചക്രം ഊരി തെറിച്ച ബസ് എംവിഡി അറിയാതെയാണ് ജീവനക്കാർ പാറശ്ശാലയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. നാഗർകോവിലേക്ക് പോയ കെഎസ്ആർടിസി ബസിന്റെ മുൻ വശത്തെ ചക്രമാണ് ഇളകിത്തെറിച്ചത്. ബസ് വേഗതയിൽ അല്ലാത്തതിനാൽ മാത്രമാണ് വൻ അപകടം ഒഴിവായത്. വേഗതയിലായിരുന്നെങ്കിൽ ബസ് എതിരെ വരുന്ന വാഹനങ്ങളെ ഇടിക്കാനോ മറിയാനോ സാദ്ധ്യതയുണ്ടായിരുന്നു.
Comments