മലപ്പുറം: ലോകകപ്പ് ഫുട്ബോളിന് ഖത്തറിൽ യവനിക ഉയരുമ്പോൾ നെറ്റി ചുളിച്ചവരുണ്ടെന്ന് കെ.ടി.ജലീൽ എംഎൽഎ. ഫുട്ബോൾ ഖത്തറിൽ നടക്കുമെന്ന് കേട്ടതോടെ ആശങ്കപ്പെട്ടവരും കുശുമ്പ് പറഞ്ഞവരും സംശയം കൂറിയവരുമുണ്ട്. കേട്ടതും കേട്ടുകൊണ്ടിരിക്കുന്നതുമായ അപശബ്ദങ്ങളെല്ലാം അസ്ഥാനത്തെ തോന്നലുകളാണെന്ന് ലോകമേളക്ക് തിരശ്ശീല വീഴുമ്പോൾ ബോദ്ധ്യമാകും. എല്ലാ എതിരഭിപ്രായങ്ങളുടെ മുനയൊടിയും, വിമർശനങ്ങൾ ജലരേഖകളാകും. ദോഷൈകദൃക്കുകൾ ഖത്തറിനെ വാഴ്‌ത്തുമെന്ന് ജലീൽ പറയുന്നു.
ഖത്തറിന്റെ സ്നേഹവും സംസ്കാരവും മാലോകർക്ക് പരിചയപ്പെടുത്താൻ ലഭിച്ച അവസരം അവർ പാഴാക്കില്ല. പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള അകലം കുറയ്‌ക്കാൻ 2022-ലെ ലോകകപ്പ് ഉപകരിച്ചേക്കും. അറേബ്യൻ ജനതയെ പരിചയപ്പെടാൻ ലോക ഫുട്ബോൾ പ്രേമികൾക്ക് കിട്ടിയ സുവർണ്ണാവസരം മാന്യമായ പെരുമാറ്റത്തിലൂടെയും വശ്യമായ ഇടപഴകലിലൂടെയും ഖത്തറികൾ പ്രയോജനപ്പെടുത്തും. പരസ്പരമുള്ള ഒരുപാട് തെറ്റിദ്ധാരണകൾക്ക് അറുതി വരുത്താൻ വേൾഡ് കപ്പ് ഫുട്ബോൾ വഴിവെച്ചേക്കുമെന്ന് ചുരുക്കം. ഖത്തറിലെ ഓരോ മണൽതരിയും ആതിഥേയ മര്യാദയുടെ ഔന്നിത്യം കൊണ്ട് ജനമനസ്സുകൾ കീഴടക്കും.
അസൂയക്കാർ ഒരുപാടുണ്ട് ഖത്തറിന്. പുറമക്കാരല്ല, സ്വന്തമെന്ന് കരുതുന്നവർ തന്നെ. എത്ര ഉപരോധങ്ങളെയാണ് ഖത്തർ നേരിട്ടത്. ഇച്ഛാശക്തി കൊണ്ട് എല്ലാത്തിനേയും ആ ചെറു രാജ്യം അതിജീവിച്ചു. അമീർ അൽതാനിയുടെ പാറ പോലെ ഉറച്ച നിലപാടുകൾ അറബ് ലോകത്ത് പുതു ചരിതം കുറിച്ചു. നാൽപ്പത്തിരണ്ടുകാരനായ ഖത്തർ അമീർ മിഡിൽ ഈസ്റ്റിലെ ഫിഡൽ കാസ്ട്രോയായി മാറിയെന്നും ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
Comments